കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. 2022 ഡിസംബർ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹൈദരബാദ് സ്വദേശി നാരായണ സതീഷിനെയാണ് വടകര അസിസ്റ്റൻറ് സെഷൻസ് കോടതി വെറുതെ വിട്ടത്.കേസിൽ നാരായണ സതീഷിനെ പിടികൂടിയ സമയത്ത് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ എത്തിയപ്പോൾ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്.
ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ മേലെ പൊലീസ് കുറ്റം കെട്ടിവയ്ക്കുകയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമായിരുന്നു സ്ഥലം എംഎൽഎ കെകെ രമ അന്ന് ആവശ്യപ്പെട്ടത്.
2022 ഡിസംബർ മാസത്തിൽ താലൂക്ക് ഓഫീസിൽ മൂന്ന് തവണയാണ് തീയിട്ടത്. തീവയ്പ്പ് ഉണ്ടായ സ്ഥലത്ത് സിസിടിവിയോ സുരക്ഷാ ഉദ്യോഗസ്ഥനോ ഉണ്ടായിരുന്നില്ല. തീപിടിത്തത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ല.































