ബിജെപിയെ ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവനകളും നിലപാടുകളും മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം മുർഷിദാബാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അധീർ രഞ്ജൻ മമതയ്ക്കെതിരെ ആഞ്ഞടിച്ചത്. മമത ബാനർജിയെപ്പോലുള്ള ഒരു മുതിർന്ന നേതാവ് കോൺഗ്രസിനെ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ ചൗധരി പറഞ്ഞു. “മുസ്ലീം വോട്ടുകൾ നേടുന്നതിനായി കോൺഗ്രസ് വ്യത്യസ്ത കാര്യങ്ങൾ സംസാരിക്കുന്നുവെന്ന് മമത ബാനർജി ആരോപിച്ചു. വരും ദിവസങ്ങളിൽ കോൺഗ്രസ് ദുർബലമാകുമെന്ന് ബിജെപിയും പറയുന്നു, കോൺഗ്രസിന് ഒന്നും സാധ്യമല്ലെന്ന് മമത പറയുന്നു. അവരുടെ മനസ്സിലുള്ളത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്നാൽ ഇന്ത്യ ബ്ലോക്കിലുള്ള ഒരു നേതാവ് ഇത്തരം കാര്യങ്ങൾ പറയുന്നത് നിർഭാഗ്യകരമാണ്,” അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
“മമത ബാനർജിക്ക് ബിജെപിയെ ഭയമാണെന്ന് തോന്നുന്നു, അതിനാലാണ് അവർ ഓരോ ദിവസവും നിലപാട് മാറ്റുന്നത്” വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റുകൾ പോലും ലഭിക്കാൻ സാധ്യതയില്ലെന്ന തൃണമൂൽ മേധാവിയുടെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് ചൗധരി പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പരാജയപ്പെട്ടതിന് കാരണം അധീർ രഞ്ജൻ ചൗധരിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ബംഗാളിലെ ആറ് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന കോൺഗ്രസിൻ്റെ ഭാരത് ജോഡോ ന്യായ് യാത്രയെ മമത ബാനർജി വിമർശിക്കുകയും അതിനെ ദേശാടന പക്ഷികൾക്കുള്ള വെറും ഫോട്ടോ അവസരം എന്ന് ഉപമിക്കുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കുകയെന്നതാണ് കോൺഗ്രസിൻ്റെ ഉദ്യമമെന്ന് മമത ആരോപിച്ചിരുന്നു. എന്നാൽ, മമത ബാനർജിയുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിഷയം ഉടൻ പരിഹരിക്കുമെന്നും രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചു.































