ഓള പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി.തലവടി:ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. നെഹ്‌റു ട്രോഫിയിൽ രണ്ടാം തവണയാണ് ഒരു ഗ്രാമത്തിന്റെ വികാരമായ തലവടി ചുണ്ടൻ അങ്കത്തിനായി ഇറങ്ങുന്നത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പുന്നമട യുടെ ഇരു കരകളിലായി തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.

ഷിനു എസ് പിള്ള (പ്രസി ഡന്റ് ),റിക്സൺ എടത്തിൽ ( ജനറൽ സെക്രട്ടറി ) , അരുൺ പുന്നശ്ശേരിൽ ( ട്രഷറാർ ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ് പ്രസിഡന്റ് ) എന്നിവരുടെ നേതൃത്തിലുള്ള സമിതി യും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍, ഓഹരി ഉടമകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തലവടി ചുണ്ടൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത്.
സുനിൽ പത്മനാഭന്‍ (പ്രസിഡന്റ്) സജിമോൻ വടക്കേചാവറ ( സെക്രട്ടറി ), പത്മകുമാര്‍ പുത്തൻപറമ്പിൽ ( ക്യാപ്റ്റൻ ) എന്നിവരാണ് യുബിസി കൈനകരി ടീംമിന് നേതൃത്വം നൽകുന്നത്.2023 ജനുവരി 1ന് നീരണിഞ്ഞ തലവടി ചുണ്ടനിൽ 82 തുച്ചിൽകാർ, 5 അമരക്കാർ, 7 നിലക്കാർ എന്നതാണ് ഘടന. സാബു നാരായണൻ ആചാരിയാണ് ശില്പി.
നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട ഒരുങ്ങി;മാമ്മൂടനിൽ ക്യാപ്റ്റന്‍ ആയി വൈദീകൻ.
തലവടി:നെഹ്റു ട്രോഫി ജലമേളയിൽ ഓളപരപ്പിലെ പോരാട്ടത്തിനായി വൈദീകന്റെ നേതൃത്വത്തിൽ ഉള്ള ടീം സജ്ജമായി.ആൾത്താരയിൽ നിന്ന് ഇനി ഓളപരപ്പിൽ വിസ്മയം തീർക്കുവാൻ കൈനകരി സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ ജോസഫ് ചെമ്പിലകം ആണ് ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടനിൽ ക്യാപ്റ്റൻ ആയി എത്തുന്നത്. ചമ്പക്കുളം സ്വദേശിയായ ഫാദർ ജോസഫ് ചെമ്പിലകം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വൈദീകനായി വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. യുവജനങ്ങള്‍ക്കിടയിൽ മദ്യവും മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിൽ നിന്ന് ശ്രദ്ധ തിരിച്ച് അവർക്കിടയിൽ ഭാവിയെ പറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകമായി ജലമേള മാറുന്നതിനാൽ ആണ് ക്യാപ്റ്റൻ ആയി രംഗത്ത് എത്തുന്നതെന്ന് ഫാദർ പറഞ്ഞു.എടത്വ ജോർജിയൻ പബ്ളിക്ക് സ്കൂൾ പ്രിൻസിപ്പാൾ ആയി 2018 മുതൽ 2021 വരെ ഫാദർ ജോസഫ് ചെമ്പിലകം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചാക്കോ വർഗീസ് കാഞ്ഞിരവേലി പ്രസിഡന്റ്,ഷിബിൻ വർഗീസ് കായലിപ്പറമ്പ് സെക്രട്ടറി, ജോബി സ്‌കറിയ പതിനാറുപറ ട്രെഷറർ എന്നിവരടങ്ങിയ കൈനകരിയിലെ ചുണ കുട്ടന്മാരാണ് സെന്റ് മേരീസ് ബോട്ട് ക്ലബ് കൈനകരിയ്ക്ക് നേതൃത്വം നൽകുന്നത്. ചമ്പക്കുളത്ത് നടന്ന ജലോത്സവത്തിൽ മാമ്മൂടൻ ഒന്നാം സ്ഥാനം നേടിയിരുന്നു.ആദ്യമായാ ണ് നെഹ്‌റു ട്രോഫിയിൽ മാമ്മൂടനിൽ ഇവർ എത്തുന്നത്.
നാല് പതിറ്റാണ്ടുകളായി മത്സര രംഗത്ത് ഉള്ള മാമ്മൂടൻ പുതുക്കി പണിയുന്നതിന് ഉളികുത്തിയത് 2018 മാർച്ച് 12ന് ആണ്.2019 ആഗസ്റ്റ് 19ന് ആണ് നീരണിഞ്ഞത്.മുപ്പത്തി ഒന്നേകാൽ കോല്‍ നീളവും , 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും ഉണ്ട്. കോയിൽമുക്ക് സാബു നാരായണന്‍ ആചാരിയാണ് മുഖ്യ ശില്പി.വൈക്കം വാസു ആചാരി പണിത് ഇറക്കിയ മാമൂടൻ വള്ളം ഉമാമഹേശ്വരനും പിന്നീട് 2018ൽ സാബു നാരായണൻ ആചാരിയും ആണ് പുതുക്കി പണിതതെന്ന് മാമ്മൂട്ടിൽ ഉമ്മൻ എം മാത്യു പറഞ്ഞു.

തലവടി ചുണ്ടനിൽ യുബിസി കൈനകരിയാണ് ഇത്തവണ തുഴയുന്നതെന്ന് തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള, ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ എന്നിവർ അറിയിച്ചു .
തയ്യാറാക്കിയത്: ഡോ. ജോൺസൺ വി ഇടിക്കുള.

































