മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത സംബന്ധിച്ച് ദുരൂഹത. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൂനത്തിന്റെ സഹോദരി ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ഫോണുകൾ സ്വിച്ചോഫാണെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. താരത്തിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിയുന്നില്ലെന്നും അവരെ കാണാനില്ലെന്നുമാണ് വാർത്ത.
വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ (32) മരിച്ചതായുള്ള അഭ്യൂഹം പടർന്നത്. സെർവിക്കൽ കാൻസർ മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് പൂനത്തിന്റെ മാനേജർ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ കുറിച്ചത്. ‘‘ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത പരസ്യമാക്കിയത്.
പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതെന്നും മാനേജർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ദേശീയ മാധ്യമം പൂനത്തിന്റെ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്.
‘‘പൂനത്തിന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരുടെ സഹോദരിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫോൺ സ്വിച്ച്ഓഫായിരുന്നു. ഇതേത്തുടർന്ന് മറ്റു കുടുംബാംഗങ്ങളുടേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അവരെല്ലാം പരിധിക്കു പുറത്തായിരുന്നു. പിന്നീട് പൂനത്തിന്റെ ജീവനക്കാരുടെ ഫോണിലേക്കും വിളിച്ചു. അവരിൽ ചിലരുടെ ഫോൺ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്തുമായിരുന്നു. എന്താണ് വസ്‌തുതയെന്നത് ഞങ്ങൾക്കും അറിവില്ല.’’ – ദേശീയ മാധ്യമം വ്യക്തമാക്കി.
പൂനം പാണ്ഡെയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സംശയങ്ങളും ഉയർന്നതിനു പിന്നാലെ, ഇക്കാര്യം സഹോദരി സ്ഥിരീകരിച്ചിരുന്നുവെന്ന് മാനേജർ വ്യക്തമാക്കിയിരുന്നു. ‘‘ഇന്നു രാവിലെ പൂനം പാണ്ഡെയുടെ മരണവിവരം അറിയിച്ച് അവരുടെ സഹോദരിയുടെ ഫോൺ കോൾ ലഭിച്ചു. അതിനു പിന്നാലെയാണ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇതു സംബന്ധിച്ച് കുടുംബാംഗങ്ങളിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതു ലഭിച്ചാൽ ഉടൻ അറിയിക്കും.’’– പൂനത്തിന്റെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന സംഘം വ്യക്തമാക്കി.































