നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് ഛത്തീസ്ഗഢ്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. വിജയം സംബന്ധിച്ച പ്രവചനങ്ങളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനാല്‍ അധികാരം ഉറപ്പിക്കാന്‍ ഇരു മുന്നണികളും കഠിന പ്രയത്നമാണ് നടത്തുന്നത്.
അതേസമയം, ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് BJP. സംസ്ഥാനത്ത് വിജയം ഉറപ്പാക്കാന്‍ എല്ലാവിധ തയ്യാറെടുപ്പുകളും പാര്‍ട്ടി നടത്തുന്നുണ്ട്. വിജയം നേടുക എന്ന ലക്ഷ്യം മാത്രമേ നിലവില്‍ പാര്‍ട്ടിയ്ക്ക് മുന്‍പില്‍ ഉള്ളൂ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനോടകം സംസ്ഥാനത്ത് നിരവധി റാലികളില്‍ പങ്കെടുക്കുകയും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ 5 വര്‍ഷത്തെ ഭരണം സംസ്ഥാനത്തിന് സമ്മാനിച്ച നഷ്ടങ്ങള്‍ എണ്ണിയെണ്ണി പറയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേയ്ക്ക് നയിക്കാന്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു
ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 40 സ്റ്റാർ പ്രചാരകരാണ് എത്തുന്നത്. ഇവരുടെ പട്ടിക ബിജെപി ഇതിനോടകം പുറത്തുവിട്ടിരുന്നു. ബിജെപിയുടെ ഈ പട്ടികയിൽ പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ 40 പേരാണ് ഉള്ളത്. ബിജെപിയുടെ ഈ പട്ടിക ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ളതാണ്.
അതേസമയം, നിരവധി വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ‘സങ്കൽപ് പത്ര’ അമിത് ഷാ പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവപ്പെട്ടവർക്ക് വീട്, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ, ഛത്തീസ്ഗഡിന് മധ്യപ്രദേശിലെ ‘ലാഡ്‌ലി ലക്ഷ്മി’ പോലെയുള്ള പദ്ധതികൾ തുടങ്ങിയവ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു.
വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ സംസ്ഥാന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കിയത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഛത്തീസ്ഗഢിനെ സമ്പൂർണ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങൾക്ക് ഉറപ്പ് നൽകി.
കഴിഞ്ഞ 5 വർഷം ഛത്തീസ്ഗഡ് ഒരു ‘രോഗ’ സംസ്ഥാനമായി മാറി. ജനങ്ങള്‍ ഇപ്പോള്‍ മാറ്റം ആഗ്രഹിക്കുകയാണ്.. ഛത്തീസ്ഗഢിനെ സമ്പൂർണ വികസിത സംസ്ഥാനമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഛത്തീസ്ഗഢിൽ നിന്ന് നക്സലിസത്തെ ഉന്മൂലനം ചെയ്യാൻ ബിജെപി വിജയകരമായി പ്രവർത്തിച്ചു. പോഷകാഹാരം ഉറപ്പുനൽകുന്ന ആദ്യത്തെ സംസ്ഥാനമായി. MGNREGA പ്രകാരം ഛത്തീസ്ഗഡ് ഇപ്പോൾ 150 ദിവസത്തെ തൊഴിൽ നൽകുന്നു. ഞങ്ങൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും വിതരണം ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ കോൺഗ്രസിനെതിരെ ആഞ്ഞടിക്കാന്നും അദ്ദേഹം മറന്നില്ല. കഴിഞ്ഞ 5 വർഷമായി ഛത്തീസ്ഗഡിൽ അഴിമതി മാത്രമാണ് കണ്ടത്. കഴിഞ്ഞ 3 മാസത്തിനിടെ ഞാൻ 10 തവണ സംസ്ഥാനം സന്ദർശിക്കുകയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഛത്തീസ്ഗഢിൽ ഇത്തവണ മാറ്റം വരുമെന്ന പൊതുവികാരമുണ്ട്, അദ്ദേഹം പറഞ്ഞു.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും, 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 നും ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നും നടക്കും. വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും.
2018ലെ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഢിൽ 90ൽ 68 സീറ്റും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 43.9 ശതമാനമാണ് പാർട്ടിയുടെ വോട്ട് വിഹിതം. 15 സീറ്റുകൾ നേടിയ ബിജെപിക്ക് 33.6 ശതമാനം വോട്ടാണ് ലഭിച്ചത്.































