ഇന്ന് ഡിസംബർ പത്ത്. അന്തർദ്ദേശീയ മനുഷ്യാവകാശദിനം. മനുഷ്യാവകാശ സമരചരിത്രത്തിന്റെ പാതയിൽ 21-ാം നൂറ്റാണ്ട് മുൻകാലഘട്ടങ്ങളെ അപേക്ഷിച്ച് വൈരുദ്ധ്യങ്ങളുടെ യുഗമായാണ് നമുക്കു മുന്നിൽ തെളിയുന്നത്.
ഭൂഗോളത്തുനിന്ന് തുടച്ചുമാറ്റപ്പെട്ടുവെന്ന് നാം വിശ്വസിച്ചിരുന്ന ഫ്യൂഡലിസവും പൗരോഹിത്യവും സാമൂഹ്യ അസമത്വവും അനീതിയും വിതച്ചുകൊണ്ട് ഏഷ്യയിൽ തിരികെ എത്തുകയാണ്. മറുഭാഗത്ത് സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണം അന്തർദ്ദേശീയ നിയമവ്യവസ്ഥയെ തകർക്കാൻ യുദ്ധസന്നാഹങ്ങളൊരുക്കുന്നു.ഇത്തരം സാഹചര്യത്തിൽ മനുഷ്യാവകാശ ദിനാചരണം വെറും പ്രഹസനമായി മിനിസ്ക്രീനുകളിലും മാധ്യമങ്ങളിലും ഒതുങ്ങുന്നു.
ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച് ഭൂഗോളത്തിൽ അശാന്തിയുടെ അഗ്നി വിതറിയ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ കെടുതികളും ക്രൂരതകളുമാണ് അന്തർദ്ദേശീയ മനുഷ്യാവകാശ വിളംബര പ്രഖ്യാപനത്തിനു ലോകനേതാക്കളെ പ്രേരിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധം 1945-ൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ ബോംബിംഗിലൂടെ അവസാനിച്ചപ്പോൾ ലക്ഷക്കണക്കിനു സാധാരണക്കാരും അത്രത്തോളം തന്നെ സൈനികരുമാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത്.
തുടർന്നുണ്ടായ പകർച്ചവ്യാധികളും സാമ്പത്തിക തകർച്ചയും ആർക്കും നിനക്കുവാൻ കഴിയാത്തവിധമായിരുന്നു.തുടർന്ന് പല രാജ്യങ്ങളിലും ഭരണവ്യവസ്ഥകളിലുണ്ടായ മാറ്റങ്ങൾ സോഷ്യലിസ്റ്റ് – മുതലാളിരാഷ്ട്ര ചേരിതിരിവുകൾക്കു കാരണമായപ്പോൾ മനുഷ്യവകാശ ലംഘനങ്ങൾ സാർവത്രികമായി. അതിനൊരു വിരാമം ഇടുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അന്തർദ്ദേശീയ മനുഷ്യാവകാശ വിളംബര പ്രഖ്യാപനം നടത്തി. 1948 ഡിസംബർ പത്തിനായിരുന്നു അത്. മുപ്പതു അനുഛേദനങ്ങളോടു കൂടി ആ പ്രഖ്യാപനം യു.എൻ. അംഗരാഷ്ട്രങ്ങൾ നടപ്പിലാക്കേണ്ട ഒരു നിയമമായി നിലവിൽവന്നു.
അന്തർദ്ദേശീയ രംഗത്തുണ്ടായികൊണ്ടിരിക്കുന്ന
സാമ്പത്തിക,സാമൂഹ്യ, സാംസ്കാരിക പ്രശ്നങ്ങൾ പരിഹരിക്കുകയും അന്തർദ്ദേശീയ സഹകരണം ഉറപ്പുവരുത്തുന്നതോടൊപ്പം ലോകത്തിലെവിടെയും നിലനിൽക്കുന്ന വർണ-ജാതീയ- സാമ്പത്തിക അസമത്വങ്ങളും അതുമൂലമുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലായ്മ ചെയ്യുകയെന്നതാണ് അതിന്റെ ലക്ഷ്യം.

എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നതു കൊണ്ട് എല്ലാവരും അന്തസിലും അവകാശങ്ങളിലും തുല്യരാണ് എന്നുള്ളതാണ് ഒന്നാം അനുഛേദനത്തിൽ പറഞ്ഞിരിക്കുന്നത്. വംശം,നിറം, ലിംഗം,ഭാഷ,മതം തുടങ്ങിയ രംഗങ്ങളിലുളള വിവേചനം പാടില്ലെന്നു രണ്ടാം അനുഛേദനത്തിൽ പറയുമ്പോൾ എല്ലാവർക്കും ജീവിക്കാനും സുരക്ഷിതത്വം ലഭിക്കാനുമുള്ള അവകാശം അനിഷേധ്യമാക്കുകയാണ് മൂന്നാം അനുഛേദനം. തുടർന്നുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ പ്രതിപാദിക്കുന്നു :
- ആരെയും അടിമകളാക്കാനോ അടിമത്തം നടത്തുവാനോ പാടില്ല. അമാനുഷികവും ക്രൂരവുമായ പീഡനങ്ങളും അത്തരത്തിലുള്ള ശിക്ഷാരീതികളും പാടില്ല.
- നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരും തുല്യ അവകാശികളുമാണ്.
- കരുതൽ തടങ്കലും നാടുകടത്തലും നിയമവിരുദ്ധമാണ്.
- നിഷ്പക്ഷവും സുതാര്യവുമായ വിചാരണ.
- നീതിയുക്തമായ വിചാരണയിൽ കുറ്റക്കാരെന്നു വിധിക്കുന്നതുവരെ ഏതൊരാളെയും നിരപരാധിയായി പരിഗണിക്കുക.
- ഏതൊരു രാജ്യത്തിലും ഏതൊരാൾക്കും അഭയം പ്രഖ്യാപിക്കുവാനുള്ള അവകാശം
- ഏത് ആചാരത്തിലും മതത്തിലും വിശ്വസിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള അവകാശം തുടങ്ങി സ്വത്തിനും ജീവനും സംരക്ഷണം വരെയുള്ള കാര്യങ്ങൾ മനുഷ്യാവകാശ വിളംബര പ്രഖ്യാപനത്തിലെ പ്രധാന ഇനങ്ങളാണ്. എങ്കിൽത്തന്നെയും ഏഷ്യയിലെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയും മിക്ക രാജ്യങ്ങളിലും ഇന്നു സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാട്ടങ്ങൾ തുടരുകയാണ്.
- ഇന്ത്യയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിൽതന്നെയാണ്.തങ്ങളുടെ വിശ്വാസങ്ങൾ നിലനിർത്തുവാനും അവകാശങ്ങൾ സംരക്ഷിക്കുവാനും ഇന്ത്യയിലും പോരാട്ടങ്ങൾ തുടരുന്നു. ഇപ്പോൾ പോട്ടോപോലെയുള്ള കരിനിയമങ്ങൾക്കുതന്നെ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു.സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന് ആരെയും കസ്റ്റഡിയിലെടുക്കാം.കോടതിയെ മൗലികാവകാശ നിയമത്തിന്റെ പേരിൽ സമീപിക്കുവാനുള്ള അവകാശവും നിഷിദ്ധമാണ്. ഭരണത്തലപ്പത്തിരിക്കുന്നവർക്കും സമ്പന്നർക്കും വീണ്ടും ഫ്യൂഡലിസ്റ്റുകൾ ആകുവാൻ സാധാരണ ജനവിഭാഗത്തിന്റെയും അവർണ-ദലിത് – തൊഴിലാളി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ ധ്വംസിച്ചേ തീരൂ.ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യാവ കാശങ്ങൾ സംരക്ഷിക്കുവാനും ഉറപ്പുവരുത്തുവാനും ഒരു സംഘടിത സമരം അനിവാര്യമാണ്.
































