ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പോലീസ്. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്‍റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് മൊഴിയെടുപ്പ്.
ഇ.പി ജയരാജൻ്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായി കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുമെന്നും എസ്പി അറിയിച്ചിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഈ.പി. ജയരാജനും ഡി.സി. ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡി.സി. ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന മൊഴിയാണ് ഈ ജീവനക്കാര്‍ നല്‍കിയതെന്നാണ് വിവരം. രവി ഡി.സിയില്‍ നിന്ന് ഇതുസംബന്ധിച്ച കൂടുതല്‍ വിശദീകരണം തേടാനാണ് പോലീസിന്റെ തീരുമാനം.
പുസ്തകത്തിന്‍റെ 178 പേജുകളുടെ പി.ഡി.എഫ്. ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. പി.ഡി.എഫ്. ചോര്‍ന്നതിനേ കുറിച്ചും പോലീസ് അന്വേഷണം നടത്തും. ഡിസി ബുക്‌സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി.































