രാഷ്ട്രീയ രജ്പുത് കർണി സേന നേതാവ് സുഖ്ദേവ്സിംഗ് ഗോഗമേദിയുടെ കൊലപാതക കേസിലെ പ്രതികൾ പിടിയിൽ. രണ്ട് ഷൂട്ടർമാരെയും ഒരു സഹപ്രവർത്തകനെയുമാണ് ഡൽഹി ക്രൈംബ്രാഞ്ചുംചണ്ഡീഗഢ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത്. രോഹിത് നിതിൻ ഫൗജി ഉദ്ധം എന്നിവരാണ് അറസ്റ്റിലായത്. ഗോഗമേദിയുടെ കൊലപാതകത്തിൽ ഉദ്ധം എന്ന ആളുടെ പങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. രോഹിതിനെയും ഉദ്ധമിനെയും പോലീസ് ഡൽഹിയിലേക്ക് കൊണ്ടുവന്നു. നിതിൻ ഫൗജി രാജസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം ആയുധങ്ങൾ ഒളിപ്പിച്ച പ്രതികൾ രാജസ്ഥാനിൽ നിന്ന് ഹരിയാനയിലെ ഹിസാറിലെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് പോയി. പിന്നീട് അവർ ചണ്ഡീഗഡിലേക്ക് മടങ്ങി, അവിടെ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതകം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലവൻ, അഡീഷണൽ ഡയറക്ടർ ജനറൽ (ക്രൈം) ദിനേശ് എംഎൻ, എന്നിവർ ഇന്ത്യാ ടുഡേയോട് സംഭവത്തെക്കുറിച്ച് സ്ഥിരീകരിച്ചു.
ഇവരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു കഴിഞ്ഞു. നാളെ അറസ്റ്റ് ചെയ്യുമെന്നും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും എഡിജി ദിനേശ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് രാജസ്ഥാനിലെ ജയ്പൂരിലെ വീട്ടിനുള്ളിൽ ഗോഗമേദിയെ അജ്ഞാതർ വെടിവച്ചു കൊന്നത്. രാഷ്ട്രീയ രജ്പുത് കർണി സേനയുടെ അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദി അദ്ദേഹത്തിന്റെ ജയ്പൂരിലെ വസതിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ മൂന്ന് ആയുധധാരികൾ ഗോഗമേദിയെ അദ്ദേഹത്തിന്റെ വീടിന്റെ സ്വീകരണമുറിയിൽ വെടിവച്ചു കൊലപ്പെടുത്തിയത്. അവരിൽ ഒരാൾ പ്രതികാര വെടിവെപ്പിൽ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞിരുന്നു.
സംഭവത്തിൽ ഗാർഡ് അജിത് സിംഗിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ, കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കർണി സേന തലവന്റെ കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം തന്റെ സംഘം ഏറ്റെടുത്തതായി രോഹിത് ഗോദാര ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
വെടിയുതിർത്തവർ ഒളിവിലായിരിക്കെ, ഗോദരയുടെ അടുത്ത സഹായികളായ വീരേന്ദ്ര ചഹാൻ, ദനാറാം എന്നിവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഗോഗമേദിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ജയ്പൂർ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
































