വെസ്റ്റ്ബാങ്ക്: ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിലും അതിക്രമം കടുപ്പിച്ച് ഇസ്രായേൽ. 24 മണിക്കൂറിനിടെ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് കൗമാരക്കാരടക്കം നാലുപേർ കൊല്ലപ്പെട്ടു. വീടുകളിൽ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ജെനിൻ നഗരത്തിൽ 16കാരനും തൂബാസിൽ രണ്ട് സഹോദരന്മാരും നാബുലസിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. തുൽകറമിൽ അഭയാർഥി ക്യാമ്പിൽ സൈന്യം റെയ്ഡ് നടത്തി. ഇവിടെ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായി. ഗസ്സയിൽനിന്നുള്ള നിരവധി തൊഴിലാളികളെ തുൽകറമിന് സമീപം ഫാറൂനിൽ തടഞ്ഞുവെച്ചെന്ന് ‘വഫ’ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ.
ബെത്ലഹേമിന് സമീപം ഐദ അഭയാർഥി ക്യാമ്പ്, സിലാത് അൽ ദഹ്ർ, അൽ അതാര, അൽ ജലാമ, അൽ അർഖ എന്നിവിടങ്ങളിലും വ്യാപക റെയ്ഡാണ് സേന നടത്തുന്നത്. ഒക്ടോബർ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കിൽനിന്ന് ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരും ഫലസ്തീനികൾക്കുനേരെ ആക്രമണം കടുപ്പിക്കുകയാണ്. ഇതുവരെ 308 ആക്രമണങ്ങൾ ഫലസ്തീനികൾക്കുനേരെ കുടിയേറ്റക്കാർ നടത്തിയതായും എട്ടുപേർ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.































