എടത്വ:തകഴി റെയിൽവെ ക്രോസ് അടച്ചിടുന്നതു മൂലം യാത്രക്കാർ വലയുന്നു.ഇന്ന് രാവിലെ മുതൽ ശനിയാഴ്ച വൈകിട്ട് 5 മണി വരെ തകഴി റെയിൽവെ ഗേറ്റ് അടച്ചിടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അമ്പലപ്പുഴ-തിരുവല്ല റോഡിനെ ആശ്രയിക്കുന്ന നിരവധി പേരാണ് ഇവിടെയെത്തി മണിക്കൂറുകളോളം ഗതാഗതകുരുക്കിൽ അകപ്പെടുന്നത്. അമ്പലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തകഴി ക്ഷേത്ര ജംഗ്ഷനിൽ നിന്നും തിരിച്ചുവിട്ടങ്കിലും ഇടറോഡുകളിൽ വീതീ ഇല്ലാത്തതുമൂലം മണിക്കൂറുകളോളം കാത്തു കിടന്നതിന് ശേഷം തിരികെ വീയപുരം – കരുവാറ്റ വഴി യാത്രക്കാർക്ക് പോകേണ്ടി വന്നു.യാത്രക്കാരും ചേർന്ന് വാഹനങ്ങൾ നിയന്ത്രിച്ചതുമൂലം പോലീസിന് ഒരല്പം ആശ്വാസം ആയി.വീതി ഇല്ലാത്ത റോഡുകളിൽ എതിർ ദിശയിലൂടെ എത്തുന്ന വലിയ വാഹനങ്ങൾ മൂലമാണ് ഗതാഗതതടസ്സമുണ്ടാകുന്നത്.ഇന്ന് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പോയ വിവാഹ സംഘം ചടങ്ങുകൾക്ക് ശേഷം മാത്രമാണ് ക്ഷേത്രത്തിലെത്തിയത്. സാധിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പോലും ഗതാഗത കുരുക്കിലകപ്പെട്ടു.
തകഴി റെയിൽവെ ക്രോസിൽ മേൽപാലം വേണമെന്നത് വർഷങ്ങളായി ഉള്ള ആവശ്യമാണ്. മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കിയെങ്കിലും നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി.മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്നത് .സംസ്ഥാന സർക്കാരിൻ്റെ വിഹിതമായ 17.97 കോടി രൂപ അനുവദിക്കുന്നതോടോപ്പം റെയിൽവേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും റെയിൽ വേ പാലം നിർമ്മിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പിടുകയും വേണം.കൂടാതെ 10 കോടി രൂപ സ്ഥലമെടുപ്പിന് മാത്രം അധികം വേണ്ടിവരും.തകഴി റെയിൽവേ ക്രോസ് മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ നിവേദനത്തെ തുടർന്ന് റോഡ്സ് ആൻ്റ് ബ്രിഡ്ജസ് ഡവലപ്മെൻ്റ് കോർപറേഷൻ ഓഫ് കേരള (ആർ.ബി.ഡി.സി.കെ) ജനറൽ മാനേജർ ആണ് രേഖാമൂലം ഈ വിവരം അറിയിച്ചത്.
തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വർദ്ധിച്ചു വരുന്ന യാത്ര തടസ്സങ്ങൾ ഒഴിവാക്കുന്നതിന് തകഴി റെയിൽവേ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 3ന് തകഴി റെയിൽവേ ഗേറ്റിന് സമീപം നിൽപ്പ് സമരം നടത്തിയിരുന്നു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.































