ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമത ബാനർജിയുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് മമതയില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ (ടിഎംസി) ഇന്ത്യ മുന്നണിയുടെ ‘ശക്തമായ സ്തംഭം’ എന്നും പാര്‍ട്ടി വിശേഷിപ്പിച്ചു. പശ്ചിമ ബംഗാളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ സംഘം ഒരു സഖ്യം പോലെ പോരാടുമെന്നും ഭാവിയില്‍ ടിഎംസിയുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന മമതയുടെ പ്രഖ്യാപനം ഇന്ത്യാ മുന്നണി നേതാക്കളെ അമ്പരപ്പിച്ചിരുന്നു.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. മമത ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയുടെ ശക്തമായ സ്തംഭങ്ങളാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്’, ജയറാം രമേശ് പറഞ്ഞു.
‘പശ്ചിമ ബംഗാളില്‍ ഒരു സഖ്യം പോലെ പോരാടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പല തവണ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പ്രതീക്ഷയുണ്ട്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. പശ്ചിമ ബംഗാളില്‍ ഇന്ത്യാ മുന്നണി ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണി ഒരു അവസരവും നഷ്ടപ്പെടുത്തില്ല. നിലവില്‍ അസമിലുള്ള കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇതേ ചിന്തയോടെ പശ്ചിമ ബംഗാളില്‍ പ്രവേശിക്കുമെന്നും ല്ലെന്നും ജയറാം രമേശ് പറഞ്ഞു.
ഇന്ത്യാ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസുമായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്നത്. ചർച്ചയിൽ സീറ്റ് വിഭജനം സംബന്ധിച്ച തന്റെ നിർദേശം കോൺഗ്രസ് തള്ളിയതായി മമത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമതയും തൃണമൂൽ നേതാക്കളും കോൺഗ്രസ് നേതാക്കളും സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തിയത്. ചർച്ചക്കു പിന്നാലെ ഒറ്റക്കു മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്താൻ മമത അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു. പ്രതിപക്ഷത്തിന്റെ “ഇന്ത്യ” സഖ്യത്തിന് കനത്ത തിരിച്ചടിയാണ് മമതയുടെ പ്രഖ്യാപനം.
































