അനധികൃത സ്വത്ത് സമ്പാദനകേസിൽഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെനടന്നുകൊണ്ടിരിക്കുന്ന സിബിഐ അന്വേഷണം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. ആഭ്യന്തരവകുപ്പ് സമർപ്പിച്ച നിർദ്ദേശത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയത്. സിബിഐ അന്വേഷണം പിൻവലിക്കണമെന്ന ആവശ്യത്തിന് പുറമെ അന്വേഷണം സംസ്ഥാന പൊലീസ് വകുപ്പിന് കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം തയ്യാറാക്കിയത്. ബിജെപി നേതൃത്വത്തിലുള്ള മുൻ കർണാടക സർക്കാരാണ് ഡികെ ശിവകുമാറിനെതിരായ കേസ് സിബിഐക്ക് കൈമാറിയത്. കർണാടകയിൽ 577 ഓളം അനധികൃത സ്വത്ത് സമ്പാദനകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും അവയൊന്നും സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് ഡികെ ശിവകുമാറിന്റെ ഓഫീസ് ആരോപിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം കേസുകൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അല്ലെങ്കിൽ സംസ്ഥാനത്തെ ലോകായുക്ത എന്നിവരാണ് പരിശോധിച്ചിട്ടുള്ളതെന്നും വൃത്തങ്ങൾ അറിയിച്ചു. മുൻ കർണാടക ബിജെപി സർക്കാർ ഡി.കെ ശിവകുമാറിന്റെ കേസ് മാത്രമാണ് സിബിഐക്ക് കൈമാറിയതെന്നും ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനും സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കേസ് ലോകായുക്തയ്ക്ക് കൈമാറാനാണ് ബിജെപി സർക്കാർ തീരുമാനിച്ചതെന്നും ശിവകുമാറിന്റെ ഓഫീസിനെ ഉദ്ധരിച്ച് വൃത്തങ്ങൾ കൂട്ടിച്ചേർത്തു































