സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്.
ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭ എം.പിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും. കാനത്തിന്റെ ആരോഗ്യവാസ്ഥ മോശമായ സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാരം. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയും ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ സംസ്ക്കാര ചടങ്ങിനെത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകരും കാനത്തിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിച്ചേർന്നു.
































