എ.ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും. അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സംഭവത്തിന് പിന്നാലെ ദിവ്യയെ ഉടൻ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിനുശേഷം ദിവ്യയ്ക്കെതിരെ കൂടുതൽ നടപടിയെടുക്കുമെന്നും ഇടതുമുന്നണി യോഗത്തിൽ അധ്യക്ഷ പ്രസംഗത്തിത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുണ്ടായി ഒരാഴ്ചയാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. അന്വേഷണം മന്ദഗതിയിലാണെന്ന വാദം ഒരു വശത്ത് ഉയരുന്നുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
നവീൻബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ദിവ്യക്ക് വീണ്ടും നോട്ടീസ് നൽകും. ശനിയാഴ്ച കണ്ണൂരിലെത്തിയ ജോയിന്റ് കമ്മിഷണർ എ. ഗീത, കളക്ടർ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. ദിവ്യക്ക് നോട്ടീസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ച് അവർ സാവകാശം തേടി. ഒരുതവണകൂടി ദിവ്യയ്ക്ക് നോട്ടീസ് നൽകും. അടുത്ത തവണയും ഹാജരായില്ലെങ്കിൽ അതുകാണിച്ച് റിപ്പോർട്ട് നൽകേണ്ടിവരും.

































