കുവൈറ്റ്: വിസിറ്റ് വിസയിൽ കാലാവധി കഴിഞ്ഞ് സ്പോൺസർമാരോടൊപ്പം താമസിച്ച നിരവധി പ്രവാസികളെ നാടുകടത്താനുള്ള നടപടികൾ കുവൈറ്റ് ആരംഭിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസിറ്റ് വിസ ചട്ടങ്ങളും തങ്ങൾ ഒപ്പുവച്ച സത്യപ്രസ്താവനയും പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് സന്ദർശകരെ അവരുടെ സ്പോൺസർമാർക്ക് ഒപ്പം നാടുകടത്തൽ നടപടികൾ സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്പോൺസർമാർക്ക് കാലാവധിയുള്ള റസിഡൻസി വിസ ഉണ്ടായിരിക്കെ തന്നെയാണ് ശിക്ഷാനടപടി എന്ന രീതിയിൽ ഇവരെ പുറത്താക്കുന്നതെന്ന് അധിക്യതർ അറിയിച്ചു. രാജ്യത്തെ റെസിഡൻസി നിയമങ്ങൾ നടപ്പിലാക്കുന്നതിനും സ്പോൺസർമാരെയും അവരുടെ സന്ദർശകരെയും ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിനും ഇത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തങ്ങളുടെ ഭർത്താക്കന്മാർക്കും കുട്ടികൾക്കും സന്ദർശന വിസ നേടിയ നിരവധി സ്ത്രീകൾ നിയമപരമായ കാലയളവ് കഴിഞ്ഞും അവരെ രാജ്യത്ത് തങ്ങാൻ അനുവദിച്ചതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ്, ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് വയലേറ്റേഴ്സ് ഫോളോ അപ്പ് തുടങ്ങിയവർ കണ്ടെത്തിയതോടെയാണ് നടപടി.സ്പോൺസർമാർക്കും അവരുടെ സ്പോൺസർഷിപ്പിലുള്ള സന്ദർശകർക്കും എതിരെ ഇപ്പോൾ നിയമനടപടികൾ നടക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ എല്ലാ സന്ദർശകരും അവരുടെ വിസയുടെ സമയപരിധി കർശനമായി പാലിക്കണമെന്നും കാലാവധി കഴിയുമ്പോൾ രാജ്യം വിടണമെന്നും മന്ത്രാലയം ആവർത്തിച്ചു.
അനധികൃത താമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുവൈറ്റിൻ്റെ തൊഴിൽ വിപണി കാര്യക്ഷമമാക്കുന്നതിനുമായി താമസ നിയമത്തിൽ പുതിയ ഭേദഗതികൾ വരാനിരിക്കുന്നതായി ക്യാപിറ്റൽ റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ വാസാൻ സൂചിപ്പിച്ചു. താമസ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികൾക്കും സ്പോൺസർമാർക്കും പുതിയ നടപടികൾ കർശനമായ പിഴകൾ ഏർപ്പെടുത്തുമെന്ന് ഒരു ടിവി അഭിമുഖത്തിൽ അൽ വാസാൻ വെളിപ്പെടുത്തി. മേൽനോട്ടം മെച്ചപ്പെടുത്തുന്നതിനും റിക്രൂട്ട്മെൻ്റ് നടപടിക്രമങ്ങൾ കാര്യക്ഷമം ആക്കുന്നതിനും തൊഴിൽ വിപണി മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുമാണ് നിയമ ഭേദഗതിയിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നത്.
































