ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വൻ അഴിച്ചുപണി. കോൺഗ്രസിലെ സംഘടനാ ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.സച്ചിൻ പൈലറ്റിനെ ഛത്തീസ്ഗഢിന്റെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറിയായി നിയമിച്ചു. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയ്ക്ക് ഉത്തർപ്രദേശിന്റെ ചുമതല നൽകി. മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതലയും രൺദീപ് സിങ് സുർജേവാലയെ കർണാടകയുടെയും ചുമതലയും നൽകി. ജയറാം രമേശിനെ കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു. പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക പോർട്ട്ഫോളിയോ ഒന്നും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
എഐസിസിയുടെ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കൻ തുടരും. 12 ജനറൽ സെക്രട്ടറിമാർക്കൊപ്പം 11 സംസ്ഥാന ഭാരവാഹികളെയും പാർട്ടി നിയമിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിലും പരാജയം ഏറ്റുവാങ്ങി ആഴ്ചകൾക്കുള്ളിലാണ് പാർട്ടിയിൽ സംഘടനാ ചുമതലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ പാർട്ടിയുടെ ജനസമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉൾപ്പെടെ പാർട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഗ്രൗണ്ട് ലെവൽ സംരംഭങ്ങളും പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.
ജാർഖണ്ഡിന്റെയും പശ്ചിമ ബംഗാളിന്റെയും അധിക ചുമതല ജി എസ് മിറിനാണ് നൽകിയിരിക്കുന്നത്. കേരളം, ലക്ഷദ്വീപ്, തെലങ്കാന എന്നിവയുടെ അധിക ചുമതല ദീപ ദാസ് മുൻഷിക്കാണ്. രമേശ് ചെന്നിത്തലയെയാണ് മഹാരാഷ്ട്രയിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന്റെ മേൽനോട്ടം മോഹൻ പ്രകാശ് നിർവഹിക്കും. മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ചെല്ലകുമാറിന്റെ നേതൃത്വത്തിലായിരിക്കും. ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഡോ. അജോയ് കുമാറിന് നിയമനം നൽകിയിട്ടുണ്ട്. ജമ്മു കശ്മീർ ഇപ്പോൾ ഭരത്സിംഗ് സോളങ്കിയുടെ കീഴിലാണ്. ഹിമാചൽ പ്രദേശും ചണ്ഡീഗഡും രാജീവ് ശുക്ലയ്ക്ക് നൽകിയിട്ടുണ്ട്. സുഖ്ജീന്ദർ സിംഗ് രൺധാവയാണ് രാജസ്ഥാന്റെ മേൽനോട്ടം വഹിക്കുക.
ദേവേന്ദർ യാദവിനെയാണ് പഞ്ചാബ് ഏൽപ്പിച്ചിരിക്കുന്നത്. ഗോവ, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവ ഇപ്പോൾ മണിക്രാവ് താക്കറെയുടെ നേതൃത്വത്തിലാണ്. ത്രിപുര, സിക്കിം, മണിപ്പൂർ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളാണ് ഗിരീഷ് ചോദൻകർമിന് നൽകിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്ത കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം.
































