ലോക്സഭയിൽ അയോഗ്യയാക്കിയ പാർലമെൻ്റ് നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടിഎംസിനേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും മൊയ്ത്ര ഹർജിയിൽ പറഞ്ഞു. ഡിസംബർ എട്ടിനാണ് കൈക്കൂലി ആരോപണക്കേസിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും അയോഗ്യയാക്കിയത്. കൈക്കൂലി ആരോപണക്കേസിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ എത്തിക്‌സ് കമ്മിറ്റിയ്ക്കെതിരെ (ethics committee) രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. എത്തിക്സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ പറഞ്ഞു. എംപി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മഹുവ, എത്തിക്‌സ് കമ്മിറ്റിയും അതിന്റെ റിപ്പോർട്ടും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്നും ആരോപിച്ചു.
എത്തിക്‌സ് പാനൽ റിപ്പോർട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങൾ പരസ്പര വിരുദ്ധമാണെന്നും മഹുവ വ്യക്തമാക്കിയിരിന്നു. തന്റെ വേർപിരിഞ്ഞ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയ്ക്കെതിരെയും മഹുവ രൂക്ഷമായ വിമർശനമാണ് നടത്തിയത്. ദുരുദ്ദേശ്യങ്ങൾക്കായി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഒരു സാധാരണ പൗരനായി അഭിനയിച്ചെന്നും അവർ ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ പരാതിയോടെയാണ് കേസ് ആരംഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എത്തിക്സ് പാനലിനോട് അന്വേഷണം നടത്താൻ ലോക്സഭാ സ്പീക്കർ ഉത്തരവിടുകയായിരുന്നു. വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദ്ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ലോക്സഭയിൽ മഹുവ ചോദ്യങ്ങൾ ചോദിച്ചെന്നും ഇതിന് പകരമായി സമ്മാനങ്ങൾ കൈപ്പറ്റിയെന്നുമായിരുന്നു ദുബെയുടെ ആരോപണം.
മൊയ്ത്രയും ഹിരാനന്ദനിയും തമ്മിൽ കൈമാറിയ കൈക്കൂലിയുടെ തെളിവുകൾ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തിലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ദുബെ പറഞ്ഞിരുന്നു. ഇതുകൂടാതെ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനായി മഹുവ തന്റെ ഔദ്യോഗിക പാർലമെന്റ് ലോഗിൻ ഐഡി ഹിരാനന്ദാനിയുമായി പങ്കുവെച്ചതായും ആരോപണമുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ ദുബായ്, ന്യൂജേഴ്സി, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മഹുവയുടെ ഐഡി ആക്സസ് ചെയ്തതായും കണ്ടെത്തി.
































