ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തും. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വിപുലമായ മാർഗനിർദേശങ്ങളും അദ്ദേഹം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു
കശ്മീരിൽ ജൂൺ 29 ന് ആരംഭിക്കുന്ന വാർഷിക അമർനാഥ് തീർത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകളും ആഭ്യന്തരമന്ത്രി അവലോകനം ചെയ്യും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്റ്റനൻ്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ പങ്കെടുക്കുന്ന ഉന്നതതല യോഗത്തിലും അമിത്ഷാ അധ്യക്ഷനാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ്, ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ആർആർ സ്വയിൻ, മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം, രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും സൈന്യത്തെ വിന്യസിക്കുന്നത്, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ നില, ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരരുടെ ശക്തി എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രിയോട് വിശദീകരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് തീർത്ഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കത്വ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പാകിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

































