അയോധ്യ തർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ട് നാല് വർഷത്തിലേറെയായി. രാജ്യത്തിന്റെ ചരിത്രത്തിൽ അഗാധമായ സ്വാധീനം ചെലുത്തിയ വിധിയായിരുന്നു അത്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് താൻ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി എങ്ങനെ ഏകകണ്ഠമായി എടുത്തു എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയാണ് സിജെഐ ചന്ദ്രചൂഡ് തിരശ്ശീലയ്ക്ക് പിന്നിലെ തീരുമാനമെടുക്കൽ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. വിധി ഏതെങ്കിലും വ്യക്തിയുടെ പേരിൽ ആരോപിക്കുന്നതിന് പകരം കോടതിയുടെ ഏകീകൃത ശബ്ദമായി അവതരിപ്പിക്കാനാണ് ജഡ്ജിമാർ സമവായത്തിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനാൽ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാരിൽ ഒരാളും വിധിയുടെ അംഗീകാരം അവകാശപ്പെട്ടില്ല.
2019 നവംബർ 9-ന് പുറപ്പെടുവിച്ച സുപ്രധാന വിധി ഒരു നൂറ്റാണ്ടിലേറെയായി നിലനിൽക്കുന്ന തർക്കവിഷയത്തിന് പരിഹാരമായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ സൗകര്യമൊരുക്കുക മാത്രമല്ല, അയോധ്യ നഗരത്തിനുള്ളിൽ മസ്ജിദ് പണിയാൻ പ്രത്യേകം അഞ്ചേക്കർ സ്ഥലം അനുവദിക്കാനും ഉത്തരവിട്ടു.
“ഒരു വിധി പ്രസ്താവിക്കുന്നതിന് മുമ്പ് നാമെല്ലാവരും ചെയ്യുന്നതുപോലെ അഞ്ചംഗ ബെഞ്ച് വിധിയെക്കുറിച്ച് ചർച്ചചെയ്യാൻ ഇരുന്നപ്പോൾ, ഇത് കോടതിയുടെ വിധിയായിരിക്കുമെന്ന് ഞങ്ങൾ എല്ലാവരും ഏകകണ്ഠമായി തീരുമാനിച്ചു. അതിനാൽ, ഒരു ജഡ്ജിയും വിധിയുടെ അംഗീകാരം അവകാശപ്പെട്ടില്ല.” – സിജെഐ പറഞ്ഞു.
“കേസിന് സംഘട്ടനത്തിന്റെ നീണ്ട ചരിത്രമുണ്ട്, രാജ്യത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങൾ, ബെഞ്ചിന്റെ ഭാഗമായ എല്ലാവരും ഇത് കോടതിയുടെ വിധിയായിരിക്കണമെന്ന് തീരുമാനിച്ചു. കോടതി ഒരേ ശബ്ദത്തോടെയും ആശയത്തിലൂടെയും സംസാരിക്കും. അങ്ങനെ ചെയ്യുന്നത് ആത്യന്തിക ഫലത്തിൽ മാത്രമല്ല, വിധിയിൽ സൂചിപ്പിച്ചിരിക്കുന്ന കാരണങ്ങളിലും നാമെല്ലാവരും ഒരുമിച്ചു നിൽക്കുന്നുവെന്ന വ്യക്തമായ സന്ദേശം നൽകാനാണ്. ഞാൻ എന്റെ ഉത്തരം ഇതോടെ അവസാനിപ്പിക്കുന്നു.”- അദ്ദേഹം പറഞ്ഞു,
2019-ലെ സുപ്രീം കോടതി ബെഞ്ചിന്റെ വിധി, ശ്രീരാമൻ ജനിച്ചത് തർക്കഭൂമിയിലാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിന് പ്രാധാന്യം നല്കുകകയും ഭൂമിയുടെ പ്രതീകാത്മക ഉടമയായി ശ്രീരാമനെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, 16-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ബാബറി മസ്ജിദ് ഹിന്ദു പ്രവർത്തകർ തകർത്തത് തിരുത്തൽ ആവശ്യമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ജനുവരി 22-ന് നടക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്ഷേത്രത്തിന്റെ ആദ്യഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയത്തിന് 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ്. ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിൽ 392 തൂണുകളും 44 കവാടങ്ങളുമുള്ളതായിരിക്കും.
































