ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ഇക്കാര്യത്തിൽ ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു
സേനയിൽ അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ല. ഇത് ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ എഡിജിപി എംആർ അജിത് കുമാറിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പൊലീസ് സേന. മുൻ കാലത്ത് മർദ്ദന ഉപകരണങ്ങൾ ആയിരുന്നു പൊലീസ്. അതിൽ നിന്നു മാറി ജനസേവകരായി പൊലീസ് മാറി. പുരോഗമന സർക്കാരുകൾ അതിന് വഴി ഒരുക്കി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പൊലീസാണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എവിടെയും ക്രമ സമാധാന പ്രശ്നങ്ങൾ ഇല്ല. സമാധാന അന്തരീക്ഷം നിലനിർത്താൻ പൊലീസ് സേന മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പൊലീസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വേഗം തെളിയിക്കുന്നു. എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ പൊലീസ് നടപടി എടുക്കുന്നു. ആർക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പൊലീസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. കഴിഞ്ഞ കാലയളവിൽ 108 പേരെ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും. നിങ്ങൾ മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയർത്തി പിടിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയണം. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ കൂടുതലായി പൊലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവർത്തനം അവരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.































