ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“നാടിൻ്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത് അശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്” കേരള സഭയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം വാങ്ങി എടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മനസിനെ പ്രയാസപ്പെടുത്തുന്ന കാഴ്ചയാണ് ആദരാഞ്ജലി അര്‍പ്പിക്കുമ്പോൾ കണ്ടത്. നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അത് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സമയോചിതമായി ഇടപെടണം.
ഇത്തരം കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഒരേ മനസോടെ ഏകോപിച്ച് നീങ്ങുകയാണ് വേണ്ടത്. സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒന്നും മറ്റൊരു രാജ്യത്ത് ചെയ്യാനാവില്ല. കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടത്. എന്നാൽ അവിടെ ജീവിക്കുന്നവരിൽ നല്ലൊരു ഭാഗം കേരളത്തിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ കേരളത്തിന് പല കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാവും. അതൊന്നും വേണ്ടെന്ന് പറയുന്നത് ഔചിത്യമല്ല. ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലൂടെ നല്ല ഇടപെടൽ നടത്താൻ സാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിൻ്റെ ഇടപെടലുകൾക്ക് പൂര്‍ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
































