കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടിയ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകും. ഹാജരാകേണ്ട പുതിയ തീയതി വെള്ളിയാഴ്ച വീണയെ അറിയിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇ.ഡി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ബുധനാഴ്ച ഇ.ഡിക്ക് ഇ-മെയിൽ സന്ദേശം അയക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി നൽകാമെന്നും ഇ-മെയിലിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമനടപടികൾ ഇങ്ങനെ:
ആരോഗ്യപരമായ അവധി
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമയം ചോദിച്ചാൽ, മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ അത് അനുവദിക്കുന്നത് ഇ.ഡിയുടെ പതിവുരീതിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും പുതിയ തീയതി നിശ്ചയിക്കുക.
നേരിട്ട് ഹാജരാകൽ നിർബന്ധം
കള്ളപ്പണ നിരോധന നിയമത്തിലെ (PMLA) 50-ാം വകുപ്പ് പ്രകാരം സമൻസ് ലഭിച്ചാൽ കക്ഷി ചോദ്യം ചെയ്യലിന് നേരിട്ട് തന്നെ ഹാജരാകണമെന്നാണ് വ്യവസ്ഥ. ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ നേരിട്ട് സമർപ്പിക്കുന്നതിൽ നിന്ന് മാറിനിൽക്കാൻ കക്ഷികൾക്ക് കഴിയില്ല.
ഇ.ഡി തുടർച്ചയായി മൂന്ന് തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ കക്ഷിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘത്തിന് നിയമപരമായ അധികാരമുണ്ട്.
ഇ.ഡി നിശ്ചയിക്കുന്ന പുതിയ തീയതിയിൽ വീണയ്ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വരും.
































