കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സഞ്ജയ് റോയ് പരിശീലനം ലഭിച്ച ഒരു ബോക്സറാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ ഏതാനും ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നാണ് പ്രതി കൊൽക്കത്ത പോലീസ് വെൽഫെയർ ബോർഡിലേക്ക് മാറുകയും ആർജി കാർ ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിൽ നിയമിക്കപ്പെടുകയും ചെയ്തത്.
സിവിക് വൊളണ്ടിയറാണെങ്കിലും താന്‍ ഒരു പോലീസുകാരനാണെന്നാണ് സഞ്ജയ് റോയ് അയല്‍ക്കാരോടെല്ലാം പറഞ്ഞിരുന്നത്. മാത്രമല്ല, തന്റെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ പലരോടും പണം വാങ്ങിയിട്ടുമുണ്ടെന്ന് കണ്ടെത്തി. ഇയാൾക്ക് ആശുപത്രിയിലെ ഒട്ടുമിക്ക ഡിപ്പാർട്ട്മെന്റുകളിലേയ്ക്കും കടന്നുചെല്ലാൻ സാധിക്കുമായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

സർക്കാർ നടത്തുന്ന ആശുപത്രിയിലെ സെമിനാർ ഹാളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 9ന് രാവിലെ 7.30ഓടെയാണ് 31കാരിയായ ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ജുഡീഷ്യൽ ഇൻക്വസ്റ്റിൽ കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തസ്രാവവും സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയിരുന്നു. കഴുത്തിലും വയറിലും കൈകാലുകളിലും മുറിവുകളുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സഹായകമായത്. ഇയാളുടെ ബ്ലൂടൂത്ത് ഇയർഫോണിൻ്റെ കീറിയ ഭാഗവും പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കൊൽക്കത്ത പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്ന് ശനിയാഴ്ച സഞ്ജയ് റോയിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയു ചെയ്തു.
സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. യുവ വനിതാ ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം ഉയർന്നിരുന്നു.
































