കണ്ണൂർ നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 160 ഗ്രാം എം.ഡി.എം.എയും 60 കുപ്പിയോളം ഹാഷിഷ് ഓയിലുമായി മരക്കാർക്കണ്ടി സ്വദേശിയായ യുവതി ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായി. ജോൺ മില്ലിന് സമീപത്തെ ഹോട്ടൽ നടത്തിപ്പുകാരായ യുവാവ്, ഇയാളുടെ സഹോദരൻ, മൈതാനപള്ളി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ബെല്ലാർഡ് റോഡിലെ ഹോട്ടലിൽ നിന്നാണ് യുവാവും യുവതിയും മയക്കുമരുന്നുമായി പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോൺ മില്ലിന് സമീപത്തെ ഹോട്ടലിനുമുകളിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കണ്ടെത്തിയത്. ഈ കെട്ടിടത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്ന് കവറുകളിലാക്കി പ്രതികൾ വിൽപ്പന നടത്തുന്നത്.
എസ്.ഐമാരായ സവ്യാ സാജി, ഷമീൽ, എ.എസ്.ഐ എം. അജയൻ , സി.പി.ഒ നാസർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.































