കൊച്ചി : കെ കരുണാകരന്റെ മകൾ പത്മജവേണുഗോപാൽ ബിജെപിയിൽ ചേർന്നത് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അടിക്കുവാനുള്ള വടിയായി ഇടതുപക്ഷം ഉപയോഗിക്കും. എ. കെ. ആൻ്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാവും ലീഡറുമായ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് കോൺഗ്രസിൽ അമ്പരപ്പുളവാക്കിയിട്ടുണ്ട് ,കാരണം പൊതു തെരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് പത്മജയുടെ ബിജെപിയിലേക്കുള്ള പോക്ക് പല രീതിയിലും കോൺഗ്രസിനെ ബാധിക്കുമെന്ന് നേതാക്കന്മാർ ഭയപ്പെടുന്നു. അതോടൊപ്പം
സിപിഎം സൈബർ സംഘങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കന്മാർ പാർട്ടിവിട്ട് ബിജെപിയിൽ ചേരുമ്പോൾ കോൺഗ്രസിനെ വിശ്വസിക്കുവാനാകുകയില്ല എന്നും
ഏത് സമയവും ബിജെപിയിലേക്ക് പോകുന്ന നേതാക്കന്മാർ മാത്രമാണ് കോൺഗ്രസിൽ ഉള്ളതെന്നും നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.എന്നാൽ കോൺഗ്രസിന് ഒരാശ്വാസമാകുന്ന വാർത്ത ഇന്ന് വെളിയിൽ വന്നു. ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേരാൻ പോകുന്നു എന്നുള്ള വാർത്ത കോൺഗ്രസ് കേന്ദ്രങ്ങളിൽ സന്തോഷം പകർന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കുവാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ്.രാജേന്ദ്രനെ സിപിഎമ്മിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിൽ സസ്പെൻഷൻ കാലവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയ്യാറായിട്ടില്ല.
എസ് രാജേന്ദ്രനെ വലയിലാക്കുവാൻ ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കേരളത്തിലും തമിഴ്നാട്ടിലുമുള്ള നേതാക്കന്മാർ ചേർന്ന് നടത്തിയ ഓപ്പറേഷനാണ് ഇതിൻ്റെ പിന്നിലെന്ന് പറയപ്പെടുന്നു. മലയോര മേഖലയിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കുവാൻ രാജേന്ദ്രനെ പോലുള്ളവരെ കൂടെ നിർത്തുവാനാണ് ബിജെപി ശ്രമിക്കുന്നത് ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ് പത്മജ വേണുഗോപാൽ രംഗത്ത് വന്നിട്ടുണ്ട്.ഞാൻ കെ കരുണാകരന്റെ മകളല്ല എന്നാണ് രാഹുൽ പറഞ്ഞത്.രാഹുൽ ടിവിയിൽ ഇരുന്നു നേതാവായ ആളാണ് എന്നും പത്മജ പറയുന്നു. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ കോൺഗ്രസിനെതിരെ അതി രൂക്ഷമായാണ് വിമർശിച്ചത്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത് കൂടുതൽ നേതാക്കന്മാർ കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തുമെന്നാണ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഇപ്പോൾ പല മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. എൻ.ചന്ദ്രബാബു നായിഡു എൻഡിഎയിലേക്ക് മടങ്ങി വരുന്നു എന്നുള്ള വാർത്ത ഇന്നു പുറത്തുവന്നിട്ടുണ്ട്.കൂടുതൽ കക്ഷികൾ എൻഡിഎലേക്ക് ചേക്കേറുമെന്നാണ് സൂചന.ഇതിൽ കൂടിയെല്ലാം വ്യക്തമാകുന്നത് വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ കരുതലോടുകൂടിയാണ് ബിജെപി നീങ്ങുന്നത് എന്നാണ്. രാമക്ഷേത്രം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കരുത്തോടെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സംവിധാനം രാജ്യത്ത് വീണ്ടും നിലവിൽ വരുമെന്നാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
































