പാർലമെന്റിലുണ്ട സുരക്ഷാ വീഴ്ചയെത്തുടർന്ന് സഭയിൽ വിമാനത്താവള മാതൃകയിലുള്ള സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളവിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. സന്ദർശകർ സാധാരണയായി അവർക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ഗാലറിയിൽ നിന്ന് പുറത്തുകടക്കടക്കണമെന്നും എന്നാൽ ഇവിടെ അത് ലംഘിച്ചതായും എംപിമാർ ആരോപിച്ചു. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രതികളായ സാഗർ ശർമയും മനോരഞ്ജനും അരമണിക്കൂറോളം അവിടെ തങ്ങിയത് നിയമ ലംഘനമാണെന്നാണ് എംപിമാരുടെ ആരോപണം.
സംഭവത്തിന്റെ പശ്ചാതലത്തിൽ സന്ദർശക പാസുകൾ സ്പീക്കർ താൽക്കാലികമായി നിർത്തിവച്ചു. ഡൽഹി പോലീസുമായി ചർച്ച നടത്തിവരികയാണെന്നും പാർലമെന്റിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കർ എംപിമാർക്ക് ഉറപ്പുനൽകി. 150 സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവെങ്കിലും പാർലമെന്റിലുണ്ടെന്ന് പ്രതിപക്ഷ എംപിമാർ സ്പീക്കറെ അറിയിച്ചു. കൂടാതെ എംപിമാർക്ക് പ്രത്യേക പ്രവേശന കവാടം അനുവദിക്കണമെന്നും അവർ നിർദ്ദേശിച്ചു.
പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് സുരക്ഷാ സംവിധാനം അവലോകനം ചെയ്യാൻ യോഗം ചേരുമെന്ന് സ്പീക്കർ ഓം ബിർള നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ അവലോകനം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‌പെഷ്യൽ സെക്രട്ടറിക്ക് കത്തെഴുതിയതായി വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ എല്ലാ ഗേറ്റുകളിലും പ്രവേശന ക്രമീകരണങ്ങൾ നവീകരിക്കുമെന്നും ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കുമെന്നും ലോക്‌സഭാ സ്പീക്കർ പറഞ്ഞു.
അതിനിടെ പാർലമെൻ്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായ പ്രതികളിലൊരാൾ അകത്തു കയറിയത് ബിജെപി എംപി നൽകിയ പാസിലാണെന്ന് കണ്ടെത്തിയിരുന്നു. പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷികമായ ഇന്നാണ് ലോക്‌സഭയിൽ വലിയ സുരക്ഷാവീഴ്ച സംഭവിച്ചത്. കസ്റ്റഡിയിലുള്ള സാഗർ ശർമ്മയാണ് മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ച് പാർലമെന്റിനുള്ളിൽ കയറിയത്. അറസ്റ്റിലായ മറ്റൊരു പ്രതി മനോരഞ്ജൻ ഡി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
സംഭവത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പാർലമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലായും ഉയർന്നുവന്നത്. പാർലമെന്റിന്റെ പുറത്തുള്ള സുരക്ഷാ ചുമതല സിആർപിഎഫിനാണ്. പ്രധാന കെട്ടിടത്തിന്റെ ചുമതല പ്രത്യേക സുരക്ഷാ സംഘത്തിനാണ്. ഇതുകൂടാതെ, ഇരുസഭകൾക്കും പ്രത്യേക സുരക്ഷാ ഡയറക്ടർമാരുമുണ്ട്.
































