പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണി ഹേയ്സ്റ്റ് പരാമർശത്തിനെതിരെ തിരിച്ചടിച്ച് കോൺഗ്രസ് മോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ അഭൂതപൂർവമായ വളർച്ച എങ്ങനെയാണുണ്ടായതെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് എംപി ധീരജ്സാഹുവിന്റെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പ് 350 കോടി രൂപയും 3 കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തതിന് പിന്നാലെയാണ് കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. 1947ന് ശേഷമുള്ള അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അദാനിയുടെ ഏറ്റവും വലിയ വളർച്ച പ്രധാനമന്ത്രി മോദി വിശദീകരിക്കണം. അത് കേൾക്കാൻ രാഷ്ട്രം ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു
“ഇറക്കുമതി ചെയ്ത കൽക്കരിയുടെയും വൈദ്യുതി ഉപകരണങ്ങളുടെയും വില വർധിപ്പിച്ച് നിങ്ങളുടെ ഉറ്റ സുഹൃത്ത് അദാനി ഇന്ത്യയിൽ നിന്ന് 17,500 കോടി രൂപ തട്ടിയെടുത്തു. അദ്ദേഹം മറ്റൊരു 20,000 കോടി രൂപ ഓഫ്‌ഷോർ ഷെൽ കമ്പനികൾ വഴി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയും സെബിയുടെ മുന്നിൽ തന്റെ ഓഹരി വില ഉയർത്തുകയും ചെയ്തു. പണപ്പെരുപ്പമുള്ള സ്റ്റോക്കുകൾ ഈടായി കാണിച്ച് ബാങ്കുകളിൽ നിന്ന് ശതകോടികൾ കടം വാങ്ങുന്നു. അദാനിയുടെ ഈ അഭൂതപൂർവമായ വളർച്ചയ്ക്ക് ആരാണ് പണം നൽകുന്നത്? ജയറാം രമേശ് ചോദിച്ചു. അദാനിയുടെ അഭൂതപൂർവമായ വളർച്ചക്ക് വേണ്ടി ജനങ്ങളിൽ നിന്നും ഉയർന്ന തോതിൽ വൈദ്യുതി ബില്ലുകൾ വാങ്ങിയതായും അദ്ദേഹം അവകാശപ്പെട്ടു.
ചാങ് ചുങ്-ലിംഗും അദാനി ഗ്രൂപ്പും ഉൾപ്പെടുന്ന ഏറ്റവും പുതിയ പദ്ധതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കോൺഗ്രസിനെതിരായ പ്രധാനമന്ത്രിയുടെ മണി ഹേയ്സ്റ്റ് ആക്രമണമെന്നും ജയറാം രമേശ് പറഞ്ഞു. എന്നാൽ അതിവിടെ നടക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു. അദാനി വിഷയത്തിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുന്നത് ഇതാദ്യമായല്ല. അദാനിക്ക് നേട്ടമുണ്ടാക്കാൻ മോദി സർക്കാർ നിയമങ്ങൾ വളച്ചൊടിച്ചെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.































