പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വരണാധികാരിയായിരുന്ന ജില്ലാ കലക്ടർക്കാണ് ജസ്റ്റിസ് സി എസ് സുധയുടെ നിർദേശം. നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന മുഹമ്മദ് മുസ്തഫ നൽകിയഹർജിയിലാണ് കോടതി നിർദേശം.
കോവിഡ് രോഗികളുടേതടക്കം കിട്ടിയ 348 വോട്ടുകൾ വരണാധികാരി നിരസിച്ചത് നിയമ വിരുദ്ധമാണെന്നും നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. അതേ സമയം, കോടതിയിലുള്ള രേഖകൾ തുറന്നു പരിശോധിക്കരുതെന്ന നജീബ് കാന്തപുരത്തിന്റെ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പ് ഹർജിയിൽ പരാമർശിക്കാത്ത രേഖകൾ കോടതി പരിശോധിക്കരുത് എന്നാണ് ആവശ്യപ്പെട്ടത്. രേഖകൾ ഹൈക്കോടതി പരിശോധിച്ചെന്നും തെരഞ്ഞെടുപ്പ് ഹർജി നിയമാനുസൃതമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതായും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 348 വോട്ടുകൾ നിരസിച്ചത് പുനഃപരിശോധിച്ച് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുറന്ന നിലയിൽ പെട്ടികൾ കണ്ടതായി സബ് കലക്ടർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇക്കാര്യം പ്രത്യേകം പരിഗണിക്കണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടെങ്കിലും തൽക്കാലം അതിനാകില്ലെന്ന് കോടതി വ്യക്തമാക്കി.































