ന്യൂ ഡൽഹി : ക്രിക്കറ്റ് താരത്തിന് സമ്മാനമായി പണം നൽകാമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റ. ക്രിക്കറ്റ് താരത്തിന് പണം നൽകാമെന്ന് ഐസിസിയോടോ ഏതെങ്കിലും ക്രിക്കറ്റ് സംഘടനകളോടോ പറഞ്ഞിട്ടില്ലയെന്ന് രത്തൻ ടാറ്റ എക്സിൽ കുറിച്ചു. അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാന് രത്തൻ ടാറ്റ പത്ത് കോടി രൂപ സമ്മാനമായി നൽകുമെന്ന സോഷ്യൽ മീഡിയ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെയാണ് ടാറ്റ ഗ്രൂപ്പിന്റെ മുൻ തലവൻ രംഗത്തെത്തിയത്.
“എതെങ്കിലും ക്രിക്കറ്റ് താരത്തിന് സമ്മാനം നൽകാമെന്ന് ഐസിസിക്കോ ഏതെങ്കിലും ക്രിക്കറ്റ് സംഘടനയ്ക്കോ ഞാൻ നിർദേശം നൽകിട്ടില്ല. എന്ത് തന്നെയാണെങ്കിലും ക്രിക്കറ്റുമായി എനിക്ക് ഒരു ബന്ധവുമില്ല. ദയവു ചെയ്ത വാട്സ്ആപ്പ് ഫോർവേർഡുകളിലൂടെ പ്രചരിക്കുന്ന വീഡിയോകളിൽ വിശ്വസിക്കരുത്. അല്ലാത്തപക്ഷം എന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരത്തിലുള്ള വിവരങ്ങൾ പങ്കുവെക്കുന്നതാണ്” രത്തൻ ടാറ്റ എക്സിൽ കുറിച്ചു.
പാകിസ്താനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ ടീമിന്റെ പ്രധാന താരം റഷീദ് ഖാന് പത്ത് കോടി രൂപ സമ്മാനമായി രത്തൻ ടാറ്റ നൽകുമെന്നായിരുന്നു വാട്സ്ആപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പ്രചരിച്ചിരുന്നത്. ഇതിനെതിരെയാണ് രത്തൻ ടാറ്റ തന്നെ രംഗത്തെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ലോകകപ്പിൽ മത്സരത്തിൽ പാകിസ്താനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചിരുന്നത്. ചെന്നൈയിൽ വെച്ച് നടന്ന മത്സരത്തിൽ പാകിസ്താനെ എട്ട് വിക്കറ്റിനാണ് അഫ്ഗാൻ തകർത്തത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് അഫ്ഗാൻ ഏഷ്യൻ വമ്പന്മാരായ പാകിസ്താൻ തോൽപ്പിക്കുന്നത്. റഹ്മാനുള്ള ഗുർബാസിനും ഇബ്രാഹിം സദ്രാനും റഹ്മത് ഷായുടെയും ഇന്നിങ്സുകളാണ് അഫ്ഗാൻ മികച്ച ജയം സ്വന്തമാക്കിയത്.
നിലവിൽ ലോകകപ്പിൽ പുരോഗമിക്കുന്ന ലോകകപ്പിൽ അഫ്ഗാൻ ടീം സ്വന്തമാക്കുന്ന രണ്ടാമത്തെ ജയമാണിത്. നേരത്തെ ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാൻ അട്ടിമറിച്ചിരുന്നു. രണ്ട് മത്സരങ്ങളുടെ ജയത്തോടെ അഫ്ഗാൻ നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇന്ന് പൂനെയിൽ പുരോഗമിക്കുന്ന ശ്രീലങ്കയ്ക്കെതിരെ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം 242 റൺസാണ്.































