ഇന്ത്യയിലെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന പ്രതിസന്ധി പലപ്പോഴും ഞെട്ടിക്കുന്ന കണക്കുകളിലൂടെയാണ് വിവരിക്കപ്പെടാറുള്ളത്. ജില്ലാ കോടതികളിൽ 4.5 കോടിയിലധികം കേസുകളും, വിവിധ ഹൈക്കോടതികളിൽ 70 ലക്ഷത്തിലധികം കേസുകളും, സുപ്രീം കോടതിയിൽ പതിനായിരക്കണക്കിന് കേസുകളും തീർപ്പാകാതെ കിടക്കുന്നു. ഈ കണക്കുകൾ സ്വാഭാവികമായും കൂടുതൽ ജഡ്ജിമാർ, കൂടുതൽ കോടതികൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായുള്ള ആവശ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.
ഈ ആവശ്യങ്ങളെല്ലാം ന്യായമാണെങ്കിലും, ഇവ പലപ്പോഴും ഇതിലും വലിയൊരു അടിസ്ഥാന പ്രശ്നത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. കേസുകൾ തീർപ്പാക്കാൻ വർഷങ്ങളെടുക്കുന്നു എന്നത് മാത്രമല്ല യഥാർത്ഥ പ്രതിസന്ധി. മറിച്ച്, ഭൂരിഭാഗം കേസുകളിലും തർക്കത്തിന്റെ കാതലായ വശങ്ങളിലേക്ക് കടന്ന് തീർപ്പുകൽപ്പിക്കാൻ കോടതികൾക്ക് സാധിക്കുന്നതിന് മുൻപ് തന്നെ വർഷങ്ങൾ കടന്നുപോകുന്നു എന്നതാണ്.
ഇന്ത്യയിൽ നീതി നടപ്പാക്കാൻ വൈകുന്നത്, വാദം പോലും ആരംഭിക്കുന്നതിന് മുൻപാണ് എന്നതാണ് യാഥാർത്ഥ്യം.
ഒരു സാധാരണ വ്യവഹാരിയെ സംബന്ധിച്ചിടത്തോളം ഈ യാത്ര പ്രതീക്ഷയോടെയാണ് ആരംഭിക്കുന്നത്. ഒരു സ്യൂട്ടോ, ഹർജിയോ, പരാതിയോ ഫയൽ ചെയ്യപ്പെടുന്നു. കോടതി തങ്ങളുടെ പരാതി കേൾക്കുകയും അതിന്റെ മെറിറ്റ് അടിസ്ഥാനമാക്കി തീരുമാനമെടുക്കുകയും ചെയ്യുമെന്ന ലളിതമായ പ്രതീക്ഷ മാത്രമാണ് അവർക്കുള്ളത്.
എന്നാൽ, അതിന് ശേഷം പിന്തുടരുന്നത് നീണ്ടതും സങ്കീർണ്ണവുമായ നിയമപരമായ നടപടിക്രമങ്ങളാണ്.
നോട്ടീസുകൾ അയക്കുമെങ്കിലും അവ കക്ഷികൾ കൈപ്പറ്റാതിരിക്കുക, വീണ്ടും നോട്ടീസ് അയക്കാൻ നിർദ്ദേശിക്കുക, സമൻസുകൾ നടപ്പാക്കാതെ മടങ്ങുക, പകരമുള്ള നോട്ടീസ് രീതികൾ തേടുക എന്നിങ്ങനെ എല്ലാ കക്ഷികളെയും കോടതിക്ക് മുന്നിൽ എത്തിക്കാൻ വേണ്ടി മാത്രം നിരവധി കോർട്ട് തീയതികൾ നഷ്ടപ്പെടുന്നു. ഇതിന് ശേഷം അടുത്ത ഘട്ടം ആരംഭിക്കുന്നു; മറുപടി ഫയൽ ചെയ്യാൻ സമയം നീട്ടി ചോദിക്കുക, അധിക മറുപടികൾക്ക് സമയം തേടുക, ഘട്ടങ്ങളായി രേഖകൾ ഹാജരാക്കുക, കൂടുതൽ വിവരങ്ങൾ റെക്കോർഡിൽ ഉൾപ്പെടുത്താൻ അപേക്ഷകൾ നൽകുക എന്നിവയാണവ. ചുരുക്കത്തിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നത് തന്നെ ഒരു വലിയ ലക്ഷ്യമായി മാറുന്നു.
വാദങ്ങൾക്കായി കേസ് പൂർണ്ണമായി സജ്ജമാകുന്നതിന് മുൻപ് തന്നെ പലപ്പോഴും വർഷങ്ങൾ കടന്നുപോകാറുണ്ട്. അപ്പോഴേക്കും, ഏത് അനീതിക്ക് എതിരെയാണോ വ്യവഹാരി നിയമപോരാട്ടത്തിന് ഇറങ്ങിയത്, ആ നഷ്ടം അവർ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. ഒരു ഭൂവുടമയ്ക്ക് തന്റെ വസ്തു തിരികെ ലഭിക്കാതെ വരുന്നു, ഒരു വാണിജ്യ തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നു, കരാർ വ്യവസ്ഥകൾ നടപ്പിലാക്കാൻ കഴിയാതെ വരുന്നു, കുടുംബ വഴക്കുകൾ നീണ്ടുപോകുന്നു, നഷ്ടപരിഹാരം തേടുന്ന ഒരു അപേക്ഷകൻ കാത്തിരിപ്പ് തുടരുന്നു.
ഇതിലെ വൈരുദ്ധ്യം വളരെ പ്രകടമാണ്.
തർക്കങ്ങളിൽ തീർപ്പുകൽപ്പിക്കാനാണ് ജഡ്ജിമാർ നിയമിതരാകുന്നത്, എന്നാൽ അവരുടെ വിലപ്പെട്ട ഔദ്യോഗിക സമയത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത് കേസുകൾ വിസ്തരിക്കുന്നതിനല്ല, മറിച്ച് ഈ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാനാണ്. വിചാരണ കോടതികളിലും ഹൈക്കോടതികളിലും സ്ഥിരമായി ഹാജരാകുന്ന ഏതൊരു അഭിഭാഷകനും ഈ യാഥാർത്ഥ്യം നന്നായി അറിയാം. കോടതിയുടെ ദൈനംദിന കേസ് ലിസ്റ്റിന്റെ വലിയൊരു ഭാഗം ഇത്തരം നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടവയാണ്. പുതിയ സമൻസുകൾ, നോട്ടീസ് നൽകൽ പൂർത്തിയാക്കൽ, പ്ലീഡിംഗുകൾ ഫയൽ ചെയ്യൽ, കംപ്ലയൻസ് റിപ്പോർട്ടുകൾ, അവധി അപേക്ഷകൾ എന്നിവ ജഡ്ജിമാരുടെ സമയം കവർന്നെടുക്കുന്നു. ഈ സമയം തെളിവുകൾ പരിശോധിക്കുന്നതിനും വാദങ്ങൾ കേൾക്കുന്നതിനും വിധിന്യായം എഴുതുന്നതിനും ഉപയോഗിക്കാമായിരുന്നതാണ്.
കേസ് വാദത്തിന് തയ്യാറായാൽ പോലും പുരോഗതി വളരെ മന്ദഗതിയിലാണ്. ദിവസേന നടക്കേണ്ട തെളിവെടുപ്പ് മാസങ്ങളും വർഷങ്ങളും നീണ്ടുപോകുന്നു. പല ദിവസങ്ങളിലും സാക്ഷികൾ ലഭ്യമാകില്ല, അഭിഭാഷകർ അവധി ചോദിക്കുന്നു, കക്ഷികൾ ഹാജരാകില്ല. അതുപോലെ തന്നെ, ഒരേ ദിവസം അനേകം പ്രൊസീജറൽ കാര്യങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനാൽ അന്തിമ വാദങ്ങൾ പലപ്പോഴും മാറ്റിവെക്കേണ്ടി വരുന്നു.
ഇതിന്റെ ഫലമായി, ജഡ്ജിമാർ അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ വലിയൊരു ഭാഗം കേസുകളിൽ തീർപ്പുകൽപ്പിക്കുന്നതിന് പകരം, വ്യവഹാരങ്ങൾ നിയന്ത്രിക്കുന്നതിനായി മാറ്റിവെക്കേണ്ടി വരുന്ന ഒരു സംവിധാനമാണ് ഇവിടെയുള്ളത്.
ഇത് ജഡ്ജിമാരുടെ കുറവ് കൊണ്ട് മാത്രം ഉണ്ടാകുന്ന പ്രശ്നമല്ല, മറിച്ച് നമ്മുടെ പ്രൊസസ് ഡിസൈനിന്റെ (നടപടിക്രമങ്ങളുടെ ഘടനയുടെ) പ്രശ്നമാണ്
വർഷങ്ങളായി ജുഡീഷ്യൽ പരിഷ്കാരങ്ങൾ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തീർച്ചയായും ഇന്ത്യയ്ക്ക് കൂടുതൽ ജഡ്ജിമാരെ ആവശ്യമുണ്ട്. എന്നാൽ ജഡ്ജിമാരുടെ ഒഴിവുകൾ ഒറ്റരാത്രികൊണ്ട് നികത്തിയാൽ പോലും, നിലവിലുള്ള ഈ കാലഹരണപ്പെട്ട നടപടിക്രമങ്ങൾ വീണ്ടും താമസം സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
അതുകൊണ്ട് തന്നെ, അടുത്ത തലമുറയിലെ ജുഡീഷ്യൽ പരിഷ്കാരങ്ങൾ കൂടുതൽ വലിയൊരു ലക്ഷ്യത്തിലേക്ക് വിരൽ ചൂണ്ടേണ്ടതുണ്ട്: സാങ്കേതികവിദ്യയിലൂടെ വ്യവഹാര നടപടിക്രമങ്ങൾ പുനർരൂപകൽപ്പന ചെയ്യുക.
‘ഇ-കോടതി മിഷൻ മോഡ് പ്രൊജക്റ്റ്’ (e-Courts Mission Mode Project) വഴി ഇന്ത്യ ഇതിനകം തന്നെ പ്രധാനപ്പെട്ട ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. ഇ-ഫയലിംഗ്, വെർച്വൽ ഹിയറിംഗുകൾ, ഡിജിറ്റൽ റെക്കോർഡുകൾ, നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് എന്നിവ കോടതികളുടെ പ്രവർത്തനത്തെ മാറ്റിമറിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ സംരംഭങ്ങൾ പ്രധാനമായും നിലവിലുള്ള പ്രക്രിയകളെ ഡിജിറ്റൈസ് ചെയ്യുക മാത്രമാണ് ചെയ്തത്. അടുത്ത ഘട്ടം ഈ പ്രക്രിയകളെ പൂർണ്ണമായി പുനർവിചിന്തനം ചെയ്യുക എന്നതായിരിക്കണം.
കേസിന്റെ വാദത്തിന് മുൻപുള്ള ഘട്ടങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിലാണ് ഏറ്റവും വലിയ അവസരമുള്ളത്. നോട്ടീസ് അയക്കുന്ന കാര്യം തന്നെയെടുക്കുക; ഇന്ന് കേസുകൾ വൈകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഒരു ആധുനിക വ്യവഹാര സംവിധാനത്തിൽ വാട്ട്‌സ്ആപ്പ്, ഇമെയിൽ, മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങൾ എന്നിവയിലൂടെ നോട്ടീസുകൾ സ്വയം ജനറേറ്റ് ചെയ്യപ്പെടുകയും കക്ഷികളിലേക്ക് എത്തുകയും വേണം. കേസ് ഫയൽ ചെയ്യുന്ന ഘട്ടത്തിൽ തന്നെ കക്ഷികൾ കൃത്യമായ കോൺടാക്ട് വിവരങ്ങൾ നൽകണം. തെറ്റായ വിലാസങ്ങളോ വിവരങ്ങളോ നൽകുന്നത് കനത്ത പിഴയും നിയമനടപടികളും ക്ഷണിച്ചുവരുത്തുന്നതായിരിക്കണം.
സെക്കൻഡുകൾക്കുള്ളിൽ രേഖകൾ കക്ഷികളിലേക്ക് എത്തിക്കാൻ ഇന്ന് സാങ്കേതികവിദ്യയ്ക്ക് കഴിയും. കോടതികൾ ഈ സാധ്യത പൂർണ്ണമായി പ്രയോജനപ്പെടുത്തണം.
അതുപോലെ തന്നെ, നോട്ടീസ് നടപടികൾ പൂർത്തിയായാൽ, സിസ്റ്റം സ്വയം സമയബന്ധിതമായ ഒരു ഡിജിറ്റൽ ലിറ്റിഗേഷൻ കലണ്ടർ തയ്യാറാക്കണം. രേഖകൾ സമർപ്പിക്കുന്നതിനും മറുപടികൾ നൽകുന്നതിനുമുള്ള സമയപരിധികൾ ഡിജിറ്റൽ വർക്ക്ഫ്ലോയിലൂടെ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും. ഇതിനായി കക്ഷികൾ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല.
ഇത്തരമൊരു സംവിധാനം രാജ്യത്തുടനീളം ദിവസേന നടക്കുന്ന ആയിരക്കണക്കിന് ഫലശൂന്യമായ കോടതി ഹിയറിംഗുകളെ ഇല്ലാതാക്കും. അതിലുപരിയായി, നടപടിക്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് പകരം കേസുകളിൽ കാതലായ തീരുമാനങ്ങളെടുക്കാൻ ജഡ്ജിമാർക്ക് ഇത് കൂടുതൽ സമയം നൽകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) ഇതിലും വലിയ പങ്ക് വഹിക്കാനാകും.
AI ജഡ്ജിമാർക്ക് പകരമാകും എന്ന ഭയം അടിസ്ഥാനരഹിതമാണ്. ജഡ്ജിമാരെ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും എന്നതാണ് യഥാർത്ഥ സാധ്യത. ഒരു ‘AI-powered case readiness engine’ വിഭാവനം ചെയ്യുക. കേസിന്റെ പ്ലീഡിംഗുകൾ പൂർത്തിയായാൽ, സമ്മതിച്ച വസ്തുതകൾ, തർക്കവിഷയങ്ങൾ എന്നിവ വേർതിരിക്കാനും, കാലഗണനയും (chronology) ഡോക്യുമെന്റ് ഇൻഡെക്സും സ്വയം തയ്യാറാക്കാനും ഈ സിസ്റ്റത്തിന് കഴിയും. ഈ സംവിധാനം കേസുകളിൽ വിധി പറയില്ല, മറിച്ച് ജഡ്ജിമാർക്ക് തർക്കങ്ങൾ വേഗത്തിലും കൃത്യമായും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ ബ്രീഫ് തയ്യാറാക്കി നൽകുക മാത്രമാണ് ചെയ്യുക.
വലിയ കേസ് ഫയലുകൾക്കിടയിൽ നിന്ന് രേഖകൾ തിരയുന്നതിനായി ഒരു ജഡ്ജി തന്റെ വിലപ്പെട്ട സമയം കളയേണ്ടതില്ല. സാങ്കേതികവിദ്യയ്ക്ക് അത് കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ കഴിയും.
കേസുകൾ ലിസ്റ്റ് ചെയ്യുന്ന രീതിയിലും അടിയന്തര പരിഷ്കാരം ആവശ്യമാണ്. പല കോടതികളും ഒരു ദിവസം കേൾക്കാൻ സാധിക്കുന്നതിലും കൂടുതൽ കേസുകൾ ലിസ്റ്റ് ചെയ്യാറുണ്ട്. ഇതിനാൽ അഭിഭാഷകരും സാക്ഷികളും ദിവസം മുഴുവൻ കാത്തിരുന്ന് ഒടുവിൽ മറ്റൊരു തീയതി വാങ്ങി മടങ്ങേണ്ടി വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ അനലിറ്റിക്സും ഉപയോഗിച്ച് ഓരോ കേസിന്റെയും സങ്കീർണ്ണതയും സമയവും വിശകലനം ചെയ്ത് സ്മാർട്ട് കോസ് ലിസ്റ്റുകൾ (Intelligent cause lists) തയ്യാറാക്കാൻ സാധിക്കും.
സാങ്കേതികവിദ്യയ്ക്ക് തെളിവ് മാനേജ്‌മെന്റിനെയും മാറ്റിമറിക്കാൻ കഴിയും. ഡിജിറ്റൽ എവിഡൻസ് റെപ്പോസിറ്ററികൾക്ക് രേഖകളെ തരംതിരിക്കാനും തിരയാവുന്ന ഡാറ്റാബേസുകൾ രൂപീകരിക്കാനും സാധിക്കും.
അതുപോലെ തന്നെ പ്രധാനമാണ് ഭാവിയിലെ വ്യവഹാരങ്ങൾ കുറയ്ക്കുക എന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മീഡിയേഷൻ പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ തർക്ക പരിഹാര സംവിധാനങ്ങൾ (ODR) എന്നിവയിലൂടെ ഉപഭോക്തൃ തർക്കങ്ങൾ, കുടുംബ വഴക്കുകൾ, ചെറിയ വാണിജ്യ ക്ലെയിമുകൾ എന്നിവ കോടതിക്ക് പുറത്ത് വച്ച് തന്നെ പരിഹരിക്കാൻ സാധിക്കും. കോടതികളിൽ എത്തുന്നതിന് മുൻപ് പരിഹരിക്കപ്പെടുന്ന ഓരോ തർക്കവും നീതിന്യായ വ്യവസ്ഥയുടെ ഭാരം കുറയ്ക്കുന്നു.
തീർച്ചയായും, സാങ്കേതികവിദ്യ ഒരു മന്ത്രവടിയല്ല.
നീതിന്യായപരമായ തീരുമാനങ്ങൾ എപ്പോഴും മനുഷ്യന്റേതായിരിക്കണം. കൃത്രിമബുദ്ധി ജഡ്ജിമാരെ സഹായിക്കാനുള്ളതായിരിക്കണം, പകരമാകാനുള്ളതല്ല. സ്വകാര്യത, സൈബർ സുരക്ഷ, സുതാര്യത എന്നിവ ഉറപ്പാക്കാനുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങൾ അത്യാവശ്യമാണ്. എന്നാൽ ഈ ആശങ്കകളൊന്നും തന്നെ ജുഡീഷ്യൽ ഓട്ടോമേഷന്റെ വലിയ സാധ്യതകളെ കുറച്ചുകാണിക്കുന്നില്ല.
ഇന്ത്യയിലെ ജുഡീഷ്യൽ ചർച്ചകൾ കാലങ്ങളായി വെറും സംഖ്യകളിൽ മാത്രമാണ് ഒതുങ്ങിനിൽക്കുന്നത്. കൂടുതൽ ജഡ്ജിമാർ, കൂടുതൽ കോടതികൾ, കൂടുതൽ ഇൻഫ്രാസ്ട്രക്ചർ. ഇവയെല്ലാം ആവശ്യമാണ്, എങ്കിലും യഥാർത്ഥ പരിഷ്കാരം ജഡ്ജിമാർക്ക് അവരുടെ സമയം പൂർണ്ണമായും വിധിന്യായങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നു എന്ന് ഉറപ്പാക്കുന്നതിലാണ്.
ഭരണഘടന നൽകുന്ന വാഗ്ദാനം കോടതികളിലേക്കുള്ള പ്രവേശനം മാത്രമല്ല, മറിച്ച് സമയബന്ധിതവും ഫലപ്രദവുമായ നീതിയാണ്. അതിനാൽ, ജുഡീഷ്യൽ പരിഷ്കരണത്തിന്റെ ഭാവി എന്നത് ഒരു ‘സ്മാർട്ട് ജസ്റ്റിസ് സിസ്റ്റം’ സൃഷ്ടിക്കുന്നതിലാണ്. സാങ്കേതികവിദ്യ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുകയും, ഡാറ്റ വർക്ക്ഫ്ലോ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ, ജഡ്ജിമാർക്ക് തങ്ങളുടെ ഊർജ്ജം തർക്കങ്ങൾ പരിഹരിക്കുന്നതിനായി പൂർണ്ണമായും വിനിയോഗിക്കാൻ സാധിക്കും.
നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്, എന്നാൽ നടപടിക്രമങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നീതി എന്നത് ഒരിക്കലും ആരംഭിക്കാത്ത നീതിയാണ്.
കടപ്പാട് ദീ പൈനിയർ



























