തിരുനന്തപുരം: എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി അനുവദിച്ചു. ദുരിതബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് തുക അനുവദിച്ചത്. സംയോജിത പദ്ധതിയിൽ ഈവർഷം നീക്കിവെച്ച 17 കോടി രൂപയിൽനിന്ന് തുക ലഭ്യമാക്കാൻ ധനവകുപ്പ് നിർദേശിച്ചു. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ എംപാനൽ ആശുപത്രികൾക്ക് തുക അനുവദിക്കൽ, ശയ്യാവലംബവർക്ക് ചികിത്സ സൗകര്യം, മരുന്ന് ഉൾപ്പെടെ സാമഗ്രികൾ ലഭ്യമാക്കൽ, ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് തുക വിനിയോഗിക്കുക. നിലവിൽ 6603 പേരാണ് എൻഡോസൾഫാൻ ദുരിതാശ്വാസ സംയോജിത പദ്ധതിയുടെ ഗുണഭോക്താക്കൾ.ദുരിതബാധിതരുടെ ആരോഗ്യ പരിചരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ദേശീയ ആരോഗ്യ മിഷൻ വഴി ലഭ്യമാക്കിയിരുന്ന സഹായങ്ങൾ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ധനവകുപ്പിന് കത്തെഴുതിയത്. തുകയുടെ ചെലവഴിക്കൽ ചുമതല കാസർകോട് കലക്ടർക്കായിരിക്കും































