പള്ളിക്കത്തോട്: യുവാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മരണപ്പെട്ട യുവാവിന്റെ ഭാര്യയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അകലകുന്നം തവളപ്ലാക്കൽ എസ്.സി കോളനി ഭാഗത്ത് തെക്കേകുന്നേൽ വീട്ടിൽ മഞ്ജു ജോൺ (34) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിൽ അകലകുന്നം സ്വദേശിയായ രതീഷ് എന്നയാൾ സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ലാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് അകലകുന്നം സ്വദേശിയായ ശ്രീജിത്ത് എന്നയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന മരക്കമ്പ് കൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങൾക്ക് കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിന് സമീപത്ത് നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്ക് രതീഷിനോട് മുൻ വിരോധം നിലനിന്നിരുന്നു. ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ രതീഷിന്റെ ഭാര്യ മഞ്ജു ഈ കൊലപാതകത്തിൽ ശ്രീജിത്തുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തുകയും. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭർത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
































