ആലപ്പുഴ: 71-ാമത് നെഹ്‌റുട്രോഫി ജലമേളയുടെ വരവുചെലവു കണക്കുകൾ അംഗീകരിച്ചു. ആകെ 4,44,90,938.92 രൂപ വരവ് ലഭിച്ചതിൽ, എല്ലാ ചെലവുകളും കഴിഞ്ഞ് 1,02,27,433 രൂപ (1.02 കോടി) ബാക്കി നിലവിലുണ്ടെന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBR) അറിയിച്ചു. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി. നായരുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഡെപ്യൂട്ടി കളക്ടർ പി.എൻ. അനി കണക്കുകൾ അവതരിപ്പിച്ചത്.
ടിക്കറ്റ് വിൽപ്പനയിലൂടെ 89,98,510 രൂപയും സ്പോൺസർഷിപ്പിലൂടെ 2,40,07,502 രൂപയും സൊസൈറ്റിക്ക് ലഭിച്ചു. സംസ്ഥാന ടൂറിസം ഗ്രാൻ്റായി ഒരു കോടി രൂപയും, ആങ്കറിങ് ചാർജായി 9,60,000 രൂപയും, ബാങ്ക് പലിശയിനത്തിൽ 4,52,926 രൂപയും, രജിസ്ട്രേഷൻ ഫീസായി 72,000 രൂപയുമാണ് മറ്റ് പ്രധാന വരവുകൾ.
പ്രധാന ചെലവള്ളംകളിയിൽ പങ്കെടുത്ത വള്ളങ്ങൾക്ക് ബോണസായി 1,46,74,250 രൂപയും മെയിന്റനൻസ് ഗ്രാൻ്റായി 15,96,000 രൂപയും നൽകി. 2024, 2025 വർഷങ്ങളിലെ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റികൾക്കായി 68,59,064 രൂപയും പ്രൈസ് മണിക്കും ഉപഹാരങ്ങൾക്കുമായി 8,09,920 രൂപയും ചെലവഴിച്ചു. മറ്റ് പ്രധാന ചെലവുകൾ താഴെ പറയുന്നവയാണ്:വുകൾ ഇങ്ങനെ
- ബോട്ട് ഹയർ ചാർജ്: ₹10,30,000
- കൾച്ചറൽ പരിപാടികൾ: ₹18,00,000
- പബ്ലിസിറ്റി: ₹7,00,140
- ഫുഡ് ആൻഡ് അക്കമഡേഷൻ: ₹6,78,415
- ഫീഡിങ് ചാർജ്: ₹6,49,140
- പ്രിന്റിങ് ആൻഡ് സ്റ്റേഷനറി: ₹6,43,923
- ജി.എസ്.ടി: ₹5,34,427
- ഹോണറേറിയം: ₹5,13,400
- കളക്ടർ ചാരിറ്റബിൾ ഫണ്ട്: ₹5,00,000
- യൂണിഫോം: ₹4,43,188
- ഫിനിഷിങ് ഡിവൈസ്: ₹3,50,000
- സുവനീർ / ജങ്കാർ വാടക: ₹2,50,000 / ₹2,00,000
- ഹൗസ് ബോട്ട് വാടക: ₹1,80,100
കൾച്ചറൽ കമ്മിറ്റി ചെലവിൽ വിമർശനം
ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ തുക കൾച്ചറൽ പ്രോഗ്രാമുകൾക്കായി ചെലവഴിച്ചതിനെച്ചൊല്ലി യോഗത്തിൽ കടുത്ത വിമർശനവും തർക്കവുമുണ്ടായി. പരിപാടികൾക്കായി മാത്രം 18 ലക്ഷം രൂപയാണ് ചെലവായത്. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ മാറുകയും പുതിയവ ഉൾപ്പെടുത്തുകയും ചെയ്തതാണ് തുക വർധിക്കാൻ കാരണമായതെന്ന് വിശദീകരണമുണ്ടായി. യോഗത്തിൽ ഇന്റേണൽ ഓഡിറ്റ് കമ്മിറ്റിക്ക് വേണ്ടി എ.എൻ. പുരം ശിവകുമാർ ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഈ മാസം 22-ന്
അടുത്ത വർഷത്തെ ജലമേളയ്ക്കായുള്ള പ്രാഥമിക നടപടികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്നും ഈ മാസം 22-ന് പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും കളക്ടർ ഷാജി വി. നായർ അറിയിച്ചു.
വള്ളങ്ങൾക്കുള്ള ബോണസ് 10 ശതമാനം വർധിപ്പിക്കാനുള്ള ശിപാർശയും, വള്ളംകളി സമിതിക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യവും അടുത്ത കമ്മിറ്റി ചർച്ച ചെയ്യും. എൻ.ടി.ബി.ആറിന്റെ ജേഴ്സി ധരിച്ച് തുഴയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും അടുത്ത യോഗത്തിൽ തീരുമാനമുണ്ടാകും. അന്തർസംസ്ഥാന തുഴച്ചിലുകാരുടെ അനുപാതം നിശ്ചയിച്ച പരിധിയായ 25 ശതമാനത്തിലും കൂടിയെന്ന ഇത്തവണത്തെ പരാതികൾ അടുത്ത തവണ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നഗരസഭാ അധ്യക്ഷ മോളി, മുൻ എം.എൽ.എ അഡ്വ്. എ.എ. ഷുക്കൂർ, എ.ഡി.എം ബി. ജ്യോതി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, ആർ.കെ. കുറുപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


































