നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഇന്ന് പരാതി നൽകുമെന്ന് ഇന്നലെ അവർ പറഞ്ഞു ലൈംഗിക പീഡന പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞിരുന്നു. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി നടത്തിയത്.
താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു. മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു.
അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് ആര്‍ക്കും അറിയില്ലെന്നാണ് പറഞ്ഞത്. നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടി മിനു മുനീർ ഉന്നയിച്ചത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി വെളിപ്പെടുത്തി. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്.
ശുചിമുറിയിൽ നിന്ന് ഇറങ്ങിവന്ന തന്നെ അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചത്.സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ഫ്ളാറ്റിലേക്ക് പോകാമെന്നും പറഞ്ഞു. എന്നാൽ താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നുവെന്നും മിനു വ്യക്തമാക്കി.
മുകേഷും കടന്നുപിടിച്ചു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ചാണ് മുകേഷ് കടന്നുപിടിച്ചത്. എന്നാൽ താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. താൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താൻ അറിയാതെ ഒന്നും മലയാള സിനിമയിൽ നടക്കില്ലെന്നും പറഞ്ഞു.
അംഗത്വത്തിനായി പലരെയും സമീപിച്ചെങ്കിലും ലഭിച്ചില്ല. ആറ് സിനിമകളിലേറെ അഭിനയിച്ചിട്ടും ആർക്കും തന്നെ അറിയില്ലെന്ന കാരണമാണ് അവർ പറഞ്ഞത്. ഇതിനിടെ ഇടവേള ബാബുവിനെ കണ്ട് അംഗത്വമെടുക്കുന്ന കാര്യം സംസാരിച്ചു. ഇടവേള ബാബുവും ലൈംഗിക ചുവയോടെയാണ് സംസാരിച്ചത്. ഫ്ളാറ്റിൽ വെച്ച് അപേക്ഷ ഫോമിൽ എഴുതുന്നതിനിടെ ഇടവേള ബാബു പിന്നിൽ നിന്ന് കഴുത്തിൽ ചുംബിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ നോബിളും മോശമായി സംസാരിച്ചു. നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവും മോശമായി സംസാരിച്ചു. തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ സ്വകാര്യമായ കാര്യങ്ങൾ ചോദിച്ചു. ആഷിഖ് അബു ചിത്രം ഡാ തടിയയുടെ ചിത്രീകരണത്തിനിടയിലും മണിയൻപിള്ള രാജു തന്നെ മോശം ഉദ്ദേശത്തോടെ സമീപിച്ചതായും മിനു വെളിപ്പെടുത്തി. മണിയൻപിള്ള രാജു തന്റെ ഡോറിൽ തട്ടി. തുറക്കാതിരുന്നതിനാൽ പിറ്റേ ദിവസം സെറ്റിൽ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി.































