റിയാദ്: സൗദിയിൽ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തപ്പെടുന്ന ബിനാമി ഇടപാടുകാരനെതിരേ ചുമത്തപ്പെടുന്ന പിഴയുടെ 30 ശതമാനം വിവരം നൽകിയ വ്യക്തിക്കോ സ്ഥാപനത്തിനോ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിനാമി ഇടപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടാലുടൻ പിഴയുടെ 30 ശതമാനം വിവരം നൽകിയയാൾക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ബിനാമി ഇടപാടുകളുടെ പേരിൽ പിടിക്കപ്പെടുന്ന സ്ഥാപനത്തിനും വ്യക്തിക്കുമെതിരേ 10 ലക്ഷം റിയാൽ പിഴ ചുമത്താനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് 30 ശതമാനമായ മൂന്ന് ലക്ഷം റിയാൽ വിവരം നൽകിയ വ്യക്തിക്ക് പാരിതോഷികമായി ലഭിക്കും. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള പദ്ധതിയുടെ
മന്ത്രാലയം ആരംഭിച്ച പുതിയ സേവനം വിശദീകരിച്ചു കൊണ്ട് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് രാജ്യത്തുടനീളമുള്ള എല്ലാ ചേംബർ ഓഫ് കൊമേഴ്സിനും സർക്കുലർ നൽകി. റിപ്പോർട്ടിംഗിനായി നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ബിനാമി ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്ന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്നതാണ് സർക്കുലർ, മന്ത്രാലയത്തിന്റെ പുതിയ സേവനത്തെക്കുറിച്ചും ഇത് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും സ്വകാര്യമേഖലാ സ്ഥാപനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും സർക്കുലറിൽ പറയുന്നുണ്ട്. ഒരു സൗദി നിക്ഷേപകന്റെ പേര്, ലൈസൻസ്, വാണിജ്യ രജിസ്ട്രി എന്നിവ ഉപയോഗിച്ച് സൗദി പൗരനല്ലാത്ത വ്യക്തിക്ക് സ്ഥാപനം തുടങ്ങാൻ അനുവാദം നൽകുന്നതും ബിനാമി ഇടപാടിന്റെ പരിധിയിൽ വരുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നയാൾ സൗദി പൗരനോ ജിസിസി രാജ്യക്കാരനോ ആണെങ്കിൽ കൊമേഴ്‌സ്യൽ രജിസ്ട്രി ഡാറ്റ. ദേശീയ ഐഡന്റിറ്റി ഡാറ്റ എന്നിവ നൽകണം. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ അവരുടെ റസിഡന്റ് ഐഡന്റിറ്റി കാർഡ് വിവരങ്ങളോ പാസ്പോർട്ടിന്റെ വിശദാംശങ്ങളോ നൽകണം. അതോടൊപ്പം ബിനാമി സ്ഥാപനത്തിന്റെ വിവരങ്ങളും അതിനുള്ള രേഖാമൂലമുള്ള തെളിവുകളുടെ പകർപ്പും സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ചിടത്തോളം, വാണിജ്യ മന്ത്രാലയം അല്ലെങ്കിൽ നാഫത്ത് ഏകീകൃത ദേശീയ സൈറ്റ് വഴി ലോഗിൻ ചെയ്ത് സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന വിവരദാതാവിന്റെ ഡാറ്റ നൽകുകയും റിപ്പോർട്ട് ചെയ്ത സ്ഥാപനത്തിന്റെ ഡാറ്റ നൽകുകയും ചെയ്തുകൊണ്ടാണ് ഇത് ചെയ്യേണ്ടത്.
































