മലപ്പുറം ജില്ലയിലേക്ക് നിരോധിത ലഹരി മരുന്നായ എം.ഡി.എം.എ കടത്തുന്ന സ്ത്രീ അടക്കമുള്ള സംഘം പോലീസിൻ്റെ പിടിയിൽ. അരീക്കോട് പോലീസാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്.
മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ബസ് തടഞ്ഞു പരിശോധന നടത്തിയത്. തിങ്കളാഴ്ച പുലർച്ചെ സ്വകാര്യ എസി ബസിൽ യാത്ര ചെയ്യവേ അരീക്കോട് എടവണ്ണപ്പാറ ജംഗ്ഷനിൽ അരീക്കോട് ഇൻസ്പെക്ടർ വി. സുജിതിൻ്റെ നേതൃത്വത്തിൽ ബസ് തടഞ്ഞു പരിശോധന നടത്തുകയായിരുന്നു.
കോഴിക്കോട് കണ്ണങ്കര പയ്യടിത്താഴം പരക്കുന്നത് സ്വദേശിനിയായ ജിക്സി രാജ് തൻ്റെ ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ച 7.75 ഗ്രാം എംഡി എം എ അരീക്കോട് പോലീസ് പിടികൂടി. തുടർന്ന് ചോദ്യം ചെയ്യലിൽ മറ്റു മൂന്നു പേരാണ് ഇത് നൽകിയതെന്നും ഇവർ ബെംഗളൂരിലാണെന്നും വിവരം ലഭിച്ചു. കൂട്ടു പ്രതികളെ പിടികൂടാൻ ഉടൻ തന്നെ അരിക്കോട് പോലീസ് ബാഗ്ലൂരിലെ കെങ്കേരിയിൽ എത്തി. ഇവിടെ ലോഡ്ജിൽ താമസിക്കുകയായിരുന്ന മൂന്ന് പ്രതികളേയും പിടികൂടുകയായിരുന്നു.
മലപ്പുറം മൂർക്കനാട് ഇടയൂർ കൊളത്തൂർ കരുപറമ്പത്ത് മുഹമ്മദ് ഷെഫീഖ്, അങ്ങാടിപ്പുറം ഓട്ടുപറമ്പൻ ഒപി അജ്മൽ,കോഴിക്കോട് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പിലാച്ചേരി മേതൽ പി അജ്മൽ എന്നിവരെയാണ് അരീക്കോട് പോലീസ് പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിൽ എം.ഡി.എം.എ മലപ്പുറത്തുള്ള ഒരാൾക്ക് കൈമാറാൻ വന്നതാണെന്നും ജിക്സി പോലീസിനോട് പറഞ്ഞു. എം ഡി എം എ വിൽപ്പന നടത്തുന്ന വലിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. കൂടുതൽ ലഹരിക്കടത്ത് ഇവർ നടത്തിയിട്ടുണ്ടോ എന്നുള്ളതും പോലീസ് പരിശോധിച്ചു വരികയാണ്. ഇതിൽ ഒ പി അജ്മലിന് മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ആയി 30ലേറെ കേസുകൾ നിലവിലുണ്ട്.































