മുംബൈ: വീടിനടുത്തുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാർഥന നടത്തിയ യുവാവിന് രണ്ടുവർഷം തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 24 വയസുകാരനു രണ്ടുവർഷം തടവുവിധിച്ചത്.
2019ലാണ് കേസിനാസ്‌പദമായ സംഭവം പ്രതിയായ യുവാവിന് അന്ന് 19 വയസായിരുന്നു. സംഭവത്തെത്തുടർന്ന് ഭയന്ന പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ തടഞ്ഞുനിർത്തി യുവാവ് പറഞ്ഞ വാക്കുകൾ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്സോ കോടതി ജഡ്‌ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാൻ പോയ പെൺകുട്ടിയുടെ അമ്മയെ ‘നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ’ എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്‌ജി വിധിന്യായത്തിൽ പറഞ്ഞു.
ക്രിമിനൽ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്താൻ കോടതി തയാറായില്ല.































