കേരളത്തിൻ്റെ മണ്ണിൽ കാലുറപ്പിക്കാൻ ബിജെപിയ്ക്കുവേണ്ടി ചരിത്രം കുറിച്ചത് സുരേഷ് ഗോപി. നിയമസഭയിലേയ്ക്കും ലോക്സഭയിലേയ്ക്കും ഇതിന് മുൻപ് തൃശൂരിൽ നിന്ന് വോട്ട് തേടി പരാജയം ഏറ്റുവാങ്ങേണ്ടിവന്നപ്പോഴും ജനവിധി തനിക്കനുകൂലമാക്കാനുള്ള മുന്നൊരുക്കങ്ങളിലേയ്ക്കാണ് അദ്ദേഹം കടന്നത്. സ്വന്തം നാടായ തിരുവനന്തപുരത്ത് നിന്ന് വ്യക്തി പ്രഭാവവും ചിട്ടയായ പ്രവർത്തനങ്ങളും കേന്ദ്ര നേതൃത്വത്തിൻ്റെ കൈയ്യഴിഞ്ഞ സഹായവും സുരേഷ് ഗോപിയെ തൃശൂർ പിടിച്ചെടുക്കുന്നതിൽ സഹായിച്ചു. ഒട്ടേറെ പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ട് ഇപ്പോഴിതാ സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.
തൃശൂരിൽ 73,954 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഒന്നാമനാകുന്നത്. ‘കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം. ഈ ചുരുങ്ങിയ പ്രചരണ കാലഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദങ്ങൾക്കും പാത്രമായി അദ്ദേഹം. താൻ ജയിച്ചാൽ മൂന്ന് കേന്ദ്രമന്ത്രമാരെ തൻ്റെ ചൊൽപ്പടിയ്ക്ക് നൽകണം എന്നതടക്കം അടുത്ത ജന്മത്തിൽ പൂണൂലിട്ട് അയ്യനെ പൂജിക്കണമെന്ന് പറയുന്നത് വരെ തൃശൂരിൽ സുരേഷ് ഗോപിയ്ക്കെതിരായ രാഷ്ട്രീയ ആയുധമായിരുന്നു. ഇവയ്ക്കെല്ലാം തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി നൽകിയാണ് അദ്ദേഹം മുന്നേറിയത്
സുരേഷ് ഗോപി എന്നാൽ പവർ പാക്ക് ഡയലോഗുകളും പഞ്ച് പെർഫോമൻസും മാത്രമായിരുന്ന മലയാളിയ്ക്ക് സിനിമയ്ക്കും അപ്പുറമുള്ള ഒരു ജനപ്രതിനിധിയായി അദ്ദേഹം മാറുന്നത് നരേന്ദ്ര മോദിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. 1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. അച്ഛൻ്രെ സിനിമ ബന്ധങ്ങൾ വളരെ ചെറുപ്പത്തിൽ തന്നെ മകനിലെ അഭിനയ വാസന തിരിച്ചറിയാൻ സഹായിച്ചു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി സുരേഷ് ഗോപി മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചു.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി വിദ്യാഭ്യാസത്തിലും മികവ് പുലർത്തി. ഇതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ സജീവമാകാൻ ആരംഭിയ്ക്കുന്നത്. 1984-ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം പിന്നീടുള്ള സിനിമ ജീവിതത്തിൽ വലിയ പ്രേരണ ശക്തിയാകുകയായിരുന്നു. തുടർന്നും ചില തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായകതോടെ പിന്നീട് 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986-ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് പിന്നീട് സുരേഷ് ഗോപി എന്ന മലയാള സിനിമ നടൻ്റെ വളർച്ച.
1980-കളുടെ അവസാനത്തിൽ ജനുവരി ഒരു ഓർമ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കൻമാർ, അനുരാഗി, ആലിലക്കുരുവികൾ, മൂന്നാം മുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപ-നായകനായും വേഷമിട്ടു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി.1990-കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം 1992-ൽ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നിങ്ങനെ സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേയ്ക്ക് പിടിച്ചുയർത്തിയ ഒട്ടേറെ ചിത്രങ്ങൾ. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.































