രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പംഉയർന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരംനവംബർ മാസത്തിലെ പണപ്പെരുപ്പമാണ് 5.5 ശതമാനമായി ഉയർന്നത്. ഒക്ടേബാറിൽ പണപ്പെരുപ്പം നാല് മാസത്തെ കുറഞ്ഞ നിരക്കായ 4.8 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് പണപ്പെരുപ്പത്തിന് കാരണമായി പറയുന്നത്. നവംബറിലെ ഭക്ഷ്യോൽപ്പന്നങ്ങളുടെ പണപ്പെരുപ്പം 8.70 ശതമാനമാണ് രേഖപ്പെടുത്തിയത്.
അതേസമയം റീട്ടെയിൽ പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ 2-6 ശതമാനം എന്ന പരിധിയിൽ തുടരുകയാണ്. പുറത്തുവിട്ട കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്ക് 0.54 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ തുടരുന്ന തുടർച്ചയായ മൂന്നാം മാസമാണിത്. പണപ്പെരുപ്പം ആർബിഐയുടെ പരിധിക്കുള്ളിൽ തന്നെ തുടരുന്നതിനാൽ, പണപ്പെരുപ്പത്തിലെ കുതിച്ചുചാട്ടം സെൻട്രൽ ബാങ്കിന്റെ മുന്നോട്ടുള്ള ജോലികൾ ദുഷ്കരമാക്കും.
പോളിസി റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു.” എന്നാൽ അതീവ ജാഗ്രത പാലിക്കുകയും ഉചിതമായ നയ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുക,” ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം, 2023 ഒക്‌ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം, മുൻ വർഷം ഇതേ കാലയളവിലെ 4.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 11.7 ശതമാനമാണ് ഐഐപി ഉയർന്നത്. 4.5 ശതമാനമായിരുന്നു സെപ്റ്റംബറിലെ വളർച്ച.































