എം.എം. ലോറൻസിന്‍റെ മൃതദേഹം എന്തു ചെയ്യണമെന്നതു സംബന്ധിച്ച വിവാദത്തിൽ പ്രശ്നമുണ്ടാക്കുന്നത് ബിജെപിക്കാരാണെന്ന് അദ്ദേഹത്തിന്‍റെ മകൻ സജീവ്. മൃതദേഹം മെഡിക്കൽ കോളെജിനു വിട്ടുകൊടുക്കുന്നതിനെതിരേ മകൾ ആശ രംഗത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളെജിനു കൈമാറണമെന്ന തീരുമാനം വരുമ്പോൾ കുടുംബത്തിനുള്ളിൽ എതിർപ്പുകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, അതെച്ചൊല്ലി പ്രശ്നമുണ്ടാക്കാൻ ദുഷ്ടലാക്കുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ ശ്രമിക്കുമ്പോഴാണ് അതു പ്രശ്നമാകുന്നതെന്നും സജീവ് ചൂണ്ടിക്കാട്ടി.
ബിജെപിക്കാരാണ് ആശയെ വിളിച്ചുകൊണ്ടു പോയി പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ധർണ നടത്തുന്ന വേദിയിൽ ആശയുടെ എട്ടുംപൊട്ടും തിരിയാത്ത ചെറിയ മകനെ ബിജെപിയിൽ ചേർത്തിട്ടുണ്ടെന്നും സജീവ് ആരോപിച്ചു































