ഇന്ത്യൻ ശിക്ഷാനിയമം, ക്രിമനിൽ നടപടിച്ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമായി അവതരിപ്പിച്ച മൂന്നു ബില്ലുകൾ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഭാരതീയ ന്യായ സംഹിതാ ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബിൽ, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചത്. നേരത്തെ മൂന്ന് ബില്ലുകളും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.), ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരം യഥാക്രമം, ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) ബില്ലുകളായിരുന്നു കൊണ്ടുവന്നത്.
ഭാരതീയ ന്യായ സംഹിതാ ബില്ലിൽ വിവാഹേതര ലൈംഗിക ബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റമാക്കണമെന്ന നിർദേശം പാർലമെന്ററി സമിതി നൽകിയിരുന്നു. എന്നാൽ, ഇതിനോട് പ്രധാനമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകൾ പിൻവലിക്കുന്നതായി കേന്ദ്രം അറിയിക്കുന്നത്.
സമിതിയുടെ ഏതാനും നിർദേശങ്ങൾ കൂടെ പരിഗണിച്ച് പുതിയ ബില്ലുകൾ അവതരിപ്പിക്കും എന്നാണ് വിവരം. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഈ ആഴ് പുതിയ ബിൽ അവതരിപ്പിച്ചേക്കും.
































