ജിദ്ദ -സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഇൻഷുറൻസ് ഉൽപന്നം (പോളിസി) മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്ന് പുറത്തിറക്കി. സൗദിയിലെ ഇൻഷുറൻസ് കമ്പനികൾ വഴിയാണ് പുതിയ ഉൽപന്നം നൽകുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി നിശ്ചിത കാലത്തേക്ക് വേതനം വിതരണം ചെയ്യാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ വേതനം ഇൻഷുറൻസ് പോളിസി കവറേജ് പ്രകാരം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലഭിക്കും.
ഇൻഷുറൻസ് പോളിസി നിർണയിക്കുന്ന കവറേജ് വ്യവസ്ഥകൾക്കും ഇതുമായി ബന്ധപ്പെട്ട നയങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായാണ് വേതന വിതരണം മുടങ്ങുന്ന സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ വേതനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുക. സ്വദേശത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളിയുടെ മടക്കയാത്രാ ടിക്കറ്റും ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുന്നു. നയങ്ങളിലൂടെയും നിയമ നിർമാണങ്ങളിലൂടെയും സൗദി തൊഴിൽ വിപണി പരിഷ്‌കരിക്കാനും തൊഴിൽ കരാർ പ്രകാരമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ സൗദി തൊഴിൽ വിപണിയുടെ ആകർഷണീയതയും കാര്യക്ഷമതയും വർധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇൻഷുറൻസ് ഉൽപന്നം പുറത്തിറക്കിയിരിക്കുന്നത്.
വേതന സുരക്ഷാ പദ്ധതിയും തൊഴിൽ കരാർ ഡോക്യുമെന്റേഷനും ഉൾപ്പെടെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയ നിയമങ്ങളുമായും നടപടിക്രമങ്ങളുമായും പുതിയ ഇൻഷുറൻസ് ഉൽപന്നം പൊരുത്തപ്പെട്ടുപോകുന്നു. പുതിയ ഇൻഷുറൻസ് ഉൽപന്നത്തിൽ ഉൾപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് ഇന്നു മുതൽ പോളിസി പ്രകാരമുള്ള പരിരക്ഷകൾ ലഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

































