ദുബായ്: യുഎഇ സർക്കാർ രാജ്യത്തെ വിസ നിയമലംഘകർക്കായി നേരത്തേ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പുമായി ബന്ധപ്പെട്ട നിബന്ധനകളും നിർദേശങ്ങളും പുറത്തുവിട്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി), യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ഒന്നുകിൽ പുതിയ വിസയിലേക്ക് മാറി തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ അല്ലെങ്കിൽ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവർണാവസരമാണ് സെപ്റ്റംബർ ഒന്ന് ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പ്രോഗ്രാം.
യുഎഇയിലേക്ക് വീണ്ടും തിരികെ വരാം
വിസ കാലാവധി കഴിഞ്ഞുള്ള അധിക താമസത്തിന് പിഴയോ രാജ്യത്തു നിന്ന് പുറത്തുകടക്കാൻ എക്സിറ്റ് ഫീസോ ഈടാക്കില്ലെന്ന് പൊതുമാപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിനായി ഐസിപി അധികൃതർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് യുഎഇയിലേക്ക് വീണ്ടും തിരിച്ചുവരുന്നതിന് പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. മറ്റൊരു സാധുവായ വിസയിൽ അവർക്ക് എപ്പോൾ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാം. ടൂറിസ്റ്റ് റിയാദ് നഗര വിസകളും കാലഹരണപ്പെട്ട റെസിഡൻസി വിസകളും ഉൾപ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിൽ ജനിച്ചവർക്ക് ആവശ്യമായ രേഖകളുമില്ലെങ്കിൽ അവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും പദവി ശരിയാക്കാനും കഴിയും. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിനായി അപേക്ഷിക്കാം. പൊതുമാപ്പ് പ്രകാരം എക്സിറ്റ് പെർമിറ്റ് ലഭിച്ചുകഴിഞ്ഞാൽ 14 ദിവസത്തിനകം യുഎഇ വിടണമെന്ന് നിബന്ധനയുണ്ട്.
പൊതുമാപ്പ് പരിപാടി നിയമത്തോടുള്ള ബഹുമാനം, സഹിഷ്ണുത, അനുകമ്പ, സാമൂഹിക ഐക്യം’ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎഇ പറഞ്ഞു, വിസ, താമസ നിയമ ലംഘകർക്ക് ലളിതവും എളുപ്പമുള്ളതുമായ നടപടിക്രമങ്ങളിലൂടെ അവരുടെ നില ശരിയാക്കാൻ ഇത് അവസരം നൽകുന്നു. അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും സുരക്ഷിതമായി പുറത്തുകടക്കാനും അല്ലെങ്കിൽ നിയമാനുസൃതമായി രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും ഇത് അവരെ പ്രാപ്തരാക്കുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം
സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് രണ്ട് മാസത്തേക്കാണ് പൊതുമാപ്പ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, റസിഡൻസ് വിസഉൾപ്പെടെയുള്ള താമസ നിയമലംഘനങ്ങൾ നടത്തിയവർക്ക് അപേക്ഷിക്കാം. യുഎഇ റസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞവർക്കും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും അപേക്ഷിക്കാം. വിദേശികളുടെ യുഎഇയിൽ ജനിച്ച മക്കൾക്ക് ജനനത്തീയതി മുതൽ നാല് മാസത്തിനുള്ളിൽ അവന്റെ/അവളുടെ റെസിഡൻസി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം.
അനധികൃതമായി പ്രവേശിച്ചവർക്ക് അർഹതയില്ല
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനു അർഹതയില്ലെന്നും അധികൃതർ വ്യക്തമാക്കി. 2024 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള റസിഡൻസി, വിസ ലംഘകർക്കും പൊതുമാപ്പിന് അപേക്ഷിക്കാൻ അനുവാദമില്ല. യുഎഇയിലോ ഏതെങ്കിലും ജിസിസി രാജ്യത്തിലോ നാടുകടത്തൽ കേസുകളുള്ളവർക്കും സെപ്റ്റംബർ ഒന്നിന് ശേഷം ഒളിവിൽ കഴിയുന്നവർക്കും പൊതുമാപ്പിന് അപേക്ഷിക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനത്തിന് പിഴകളുണ്ടാകുമോ
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ഒരുവിധത്തിലുള്ള പിഴകളും ഉണ്ടാവില്ല. ഓവർസ്റ്റേ ഫൈനോ റസിഡൻസിയും ടൂറിസ്റ്റ് വിസയും കാൻസൽ ചെയ്യുന്ന വേളയിലുള്ള ഫൈനോ ഈടാക്കില്ല. നിയമപരമായി യുഎഇ വിടാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് പാസോ എക്സിറ്റ് ഫീസോ ഉണ്ടാകില്ല. തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് പരിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും പിഴയില്ല. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നതിന്റെ ഫലമായുണ്ടാകുന്ന ഭരണപരമായ പിഴയും ഈടാക്കില്ല. കാലഹരണപ്പെട്ട യുഎഇ ദേശീയ ഐഡിയുമായി ബന്ധപ്പെട്ട പിഴകളോ തൊഴിൽ കരാർ നൽകാത്തതോ തൊഴിൽ കരാർ പുതുക്കാത്തതോ സംബന്ധിച്ച പിഴകളോ ഉണ്ടാവില്ല.
പൊതുമാപ്പിന് എവിടെ അപേക്ഷിക്കണം
ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പൊതുമാപ്പിന് അപേക്ഷ നൽകേണ്ടത്. ദുബായിൽ, എല്ലാ ആമിർ സെന്ററുകളിലും പൊതുമാപ്പ് സേവനങ്ങൾ ലഭിക്കും. ഇതിനു പുറമെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) അൽ അവീറിലെ ദുബായ് കേന്ദ്രത്തിലും അപേക്ഷിക്കാം. അബുദാബിയിൽ അൽ ദഫ്രൈ, സുവൈഹാൻ, അൽ മഖ, അൽ ഷഹാമ എന്നിവിടങ്ങളിലാണ് ഐസിപി കേന്ദ്രങ്ങൾ.
സേവന കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും. പൊതുമാപ്പ് അപേക്ഷകൾ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നൽകാം. സേവന അപേക്ഷകൾ മുഴുസമയവും ഓൺലൈനിലും ലഭ്യമാണ്. സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ അപേക്ഷകർക്ക് ഐസിപിയുടെ ഇലക്ട്രോണിക്, സ്മാർട്ട് ചാനലുകൾ വഴിയും അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയും അപേക്ഷ സമർപ്പിക്കാം. ബയോമെട്രിക് വിരലടയാളത്തിന് മാത്രം ഇവർ സേവന കേന്ദ്രങ്ങളിൽ ഹാജരായാൽ മതിയാവും.
































