ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാളെ രാജ്യത്തിന് സമർപ്പിക്കും. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിലെ മെട്രോ ടണൽ നിർമ്മിച്ചിരിക്കുന്നത് ഹൂഗ്ലി നദിയിലാണ്.
കൊൽക്കത്തിയുടെ ഇരട്ട നഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനേയുമാണ് പാത ബന്ധിപ്പിക്കുന്നത്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ഹൂഗ്ലി നദിയുടെ കിഴക്കും പടിഞ്ഞാറുമായാണ് ഹൗറയും സാൾട്ട് ലേക്ക് നഗരവും സ്ഥിതി ചെയ്യുന്നത്. അണ്ടർ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക. ഹൗറ മൈതാൻ, ഹൗറ സ്റ്റേഷൻ കോംപ്ലക്സ്, ബിബിഡി ബാഗ് (മഹാകരൺ) എന്നിവയാണ് ഈസ്റ്റ് -വെസ്റ്റ് മെട്രോയുടെ ഗ്രീൻ ലൈനിലെ മൂന്നു സ്റ്റേഷനുകൾ.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗത
മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് മെട്രോ ഓടുക. നിരവധി വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് അണ്ടർവാട്ടർ മെട്രോ അനുഭവിക്കാൻ അവസരം ലഭിക്കും. കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡാണ് (കെഎംആർസിഎൽ) പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ കൊൽക്കത്ത മെട്രോക്ക് മൂന്നു ലൈനുകളാണുള്ളത്. ദക്ഷിണേശ്വർ മുതൽ കവി സുഭാഷ്, സാൾട്ട് ലേക്ക് സെക്ടർ അഞ്ച് മുതൽ സീൽദാ, ജോക മുതൽ താർതല എന്നിങ്ങനെയാണ് ഈ ലൈനുകൾ. മറ്റു മൂന്നു ലൈനുകൾ നിർമാണത്തിലാണുള്ളത്.
മെട്രോ പാതയുടെ ഭാഗമായ ഹൗറ മെട്രോ സ്റ്റേഷന് ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷനാണ്. ഇന്ത്യയില്‍ ആദ്യമായി മെട്രോ പ്രവര്‍ത്തിച്ചു തുടങ്ങിയ നഗരം എന്ന പേരിനൊപ്പം ആദ്യമായി അണ്ടര്‍ വാട്ടര്‍ മെട്രോ നിലവില്‍വന്ന നഗരമായും ഇനി കൊല്‍ക്കത്ത അറിയപ്പെടും.
അത്യാധുനിക സാങ്കേതികവിദ്യയുടെ നേട്ടമെന്ന നിലയില്‍ മാത്രമല്ല നഗരത്തിലെ തിരക്കേറിയ രണ്ട് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നതിനാലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തുരങ്കപാതയാണിത്. പൊതുഗതാഗതശൃംഖല കൂടുതല്‍ സൗകര്യപ്രദമാകുന്നുവെന്നതും ഈ പാതയുടെ നേട്ടമാണ്.
































