മഥുര മസ്ജിദിന് പിന്നാലെ ആഗ്രയിലെ ഷാഹി ജുമാമസ്ജിദിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയായ അഖില ഭാരതീയ ഹിന്ദു മഹാസഭ. ജുമാ മസ്ജിദ് നമസ്‌കാരം കഴിഞ്ഞയുടനെയാണ് സർവെ ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്ത് വന്നത്. സംഭവം മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉത്തർപ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ്ഗാ സമുച്ചയത്തിന്റെ പ്രാഥമിക സർവേ അലഹബാദ് ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. മഥുരയിലെ കേശവദേവ് ക്ഷേത്രത്തിൽ നിന്ന് എടുത്ത ‘വിഗ്രഹം’ ചക്രവർത്തി ഔറംഗസേബ്, പള്ളിയുടെ കോണിപ്പടിയിൽ കുഴിച്ചിട്ടിട്ടുണ്ടെന്നും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ട് രംഗത്ത് വന്നു.
കൂടാതെ ഹിന്ദു മഹാസഭയുടെ ഒരു സംഘം ആളുകൾ ജുമാ മസ്ജിദിന് സമീപം മധുരപലഹാരങ്ങൾ വിതരണം ചെയ്തുവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് ഭരണകൂടത്തിന്റെ ഉപദേശം അവഗണിച്ചാണ് നടപടി.
സംഘർഷാവസ്ഥയെ തുടർന്ന് മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വികാരം ഇളക്കിവിടുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്ര ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
































