ബിജെപി പ്രവർത്തകനെ ആക്രമിച്ചെന്നാരോപിച്ച് പ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടിക്ക് ഉത്തരവ്. പുതുതായി ചുമതലയേറ്റ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ബുൾഡോസർ നടപടിക്ക് ഉത്തരവിട്ടത്. ദേവേന്ദ്ര താക്കൂർ എന്ന ബിജെപി പ്രവർത്തകനെയാണ് ഫാറൂഖ് റെയിൻ എന്നയാൾ ആക്രമിച്ചത്. സംഭവത്തിൽ താക്കൂറിന്റെ കൈ അറ്റുപോയതായും പറയുന്നു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പ് മത്സരത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഡിസംബർ മൂന്നിനാണ് താക്കൂറിന് നേരെ മൂർച്ചയേറിയ ആയുധങ്ങളും വസ്തുക്കളും ഉപയോഗിച്ച് ആക്രമണമുണ്ടായത്. കേസിലെ മറ്റ് പ്രതികളായ അസ്ലം, ഷാരൂഖ്, ബിലാൽ, സമീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേവേന്ദ്ര താക്കൂറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് പ്രതിയുടെ വീട് പൊളിക്കാൻ മധ്യപ്രദേശ് അധികൃതർ ഉത്തരവിട്ടത്. അധികാരത്തിലേറിയതിന് ശേഷം ബുൾഡോസർ നടപടിക്കുള്ള മുഖ്യമന്ത്രി മോഹൻ യാദവിന്റെ ആദ്യ ഉത്തരവാണിത്. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ ഇന്നലെ സംസ്ഥാനത്ത് ഉച്ചഭാഷിണികൾക്ക് മോഹൻ യാദവ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ഉച്ചഭാഷിണികൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. 2005 ജൂലൈയിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികളും സംഗീത സംവിധാനങ്ങളും പൊതു സ്ഥലങ്ങളിൽ (പൊതു അടിയന്തര സാഹചര്യങ്ങൾ ഒഴികെ) ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. ശബ്ദമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഉത്തരവ്.
































