ആന്ധ്രാപ്രദേശിലെ അച്യുതപുരം പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ എസ്സിയൻഷ്യയിൽ സ്ഫോടനം. ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉച്ചഭക്ഷണ സമയത്താണ് സംഭവം ഉണ്ടായത്. ഇത് നിരവധി ജീവനക്കാർ അപകടത്തിൽപ്പെടുന്നതിന് കാരണമായി.
ആംബുലൻസുകൾ കമ്പനിയുടെ പരിസരത്തേക്ക് പാഞ്ഞെത്തുന്നത് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. ചാരനിറത്തിലുള്ള പുക പ്രദേശത്തെ മൂടിയിരുന്നു.
കെട്ടിടത്തിൽ പുകയും തീയും പടരുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അനകപ്പള്ളി പോലീസ് സൂപ്രണ്ട് ദീപിക പാട്ടീൽ പറഞ്ഞു.
സ്‌ഫോടനം നടന്നത് റിയാക്ടർ സൈറ്റിലാണെന്നും എന്നാൽ റിയാക്ടറിൽ തന്നെ സ്‌ഫോടനം ഉണ്ടായില്ലെന്നും ദീപിക പാട്ടീൽ വ്യക്തമാക്കി. സ്‌ഫോടനത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പരിക്കേറ്റവരെ അനകപ്പള്ളി എൻടിആർ ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും ചികിത്സയ്ക്കായി മാറ്റി. പോലീസും ഫയർഫോഴ്‌സും ഉൾപ്പെടെയുള്ള അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തുണ്ട്.
































