കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2023 ജൂൺ 14നാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഫെബ്രുവരി 13ന് സെന്തിൽ ബാലാജി സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു.
വിശ്വസനീയമായ തെളിവുകളുടെ അഭാവം, ഇഡിയുടെ അന്വേഷണത്തിൻ്റെ സമാപനം, മന്ത്രിസഭയിൽ നിന്നുള്ള സെന്തിൽ ബാലാജിയുടെ രാജി തുടങ്ങി നിരവധി കാരണങ്ങൽ ചൂണ്ടികാട്ടിയാണ് ജാമ്യം തേടിയത്. എന്നാൽ ഈ വാദങ്ങളെ ഇഡി അഭിഭാഷകർ വ്യാപകമായി എതിർത്തിരുന്നു. ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് വെങ്കിടേഷ് കേസിൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു. 2023 ഓഗസ്റ്റിൽ, ഈ കേസുമായി ബന്ധപ്പെട്ട് ഇഡി 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ സെന്തിൽ ബാലാജി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായും സഹോദരനുമായും ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഏജൻസി ആരോപിക്കുന്നു.
2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.
മന്ത്രിയുടെ അടുത്ത സഹായികളായ ബി ഷൺമുഖം, എം കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ജൂൺ 14നാണ് സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

































