കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പോലീസ് പരിഹസിക്കുകയാണ് ചെയ്‌തത്. ഇത് ആദ്യത്തെ സംഭവം അല്ലെന്ന് ചൂണ്ടികാട്ടിയ പ്രതിപക്ഷ നേതാവ് പോലീസ് ഇരയോടൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കേസിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പന്തീരാങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

































