കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോരി പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കെ മുരളീധരൻ. ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം. പത്മജയുടെ തീരുമാനം ചതിയാണ്. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്ന ആരോപണം ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണനയാണ് പത്മജയ്ക്ക് കൊടുത്തത്. പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു
എല്ലാ തവണയും ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചത്. പക്ഷേ 2004 ൽ മുകുന്ദപുരത്ത് ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 52000 വോട്ടിന് യുഡിഎഫ് ജയിച്ച സീറ്റായിരുന്നു അത്. 2011 ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തിരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവിൽ താൻ മത്സരിച്ച് ജയിച്ചില്ലേ, വടകരയിലും താൻ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ താനും തോൽക്കണ്ടേയെന്നും മുരളീധരൻ ചോദിച്ചു. പാര്‍ട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ കരുണാകരൻ വര്‍ഗീയതയോട് സന്ധി ചെയ്തില്ല. എന്നും ജനങ്ങൾക്ക് വിധേയമായി നിൽക്കണം. എനിക്കൊരുപാട് പ്രയാസം ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് താൻ ബിജെപിയിൽ പോയിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ഇന്ന് വൈകിട്ട് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പത്മജ ബിജെപി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി. കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പോകുന്നതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. പത്മജ ബിജെപിയിൽ ചേരുമെന്ന് ഇന്നലെയാണ് വാർത്ത പ്രചരിച്ചത്.
































